കണ്ണൂർ :- കണ്ണൂർ നഗരത്തിലെ കൗസർ കോപ്ലക്സിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയമായ മാലിന്യസംസ്കരണം കണ്ടെത്തി. കെട്ടിടത്തിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഒരു ചാലിലേക്ക് ഒഴുക്കിവിടുന്നതും ആരോഗ്യത്തിന് ഭീഷണിയായ വിധത്തിൽ സമീപത്ത് തന്നെ തുറസ്സായ സ്ഥലത്ത് കെട്ടിക്കിടക്കുന്നതുമാണ് സ്ക്വാഡിൻറെ പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ പ്ലാസ്റ്റിക് ഉൾപ്പടെയുളള മാലിന്യങ്ങൾ സ്ഥിരമായി കത്തിക്കുന്നതും കണ്ടെത്തി.
കെട്ടിട ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ. അജയകുമാർ, ഷെറികുൽ അൻസാർ എന്നിവർ പങ്കെടുത്തു.