പത്തനംതിട്ട :- ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതിച്ചാർജിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വർഷംതോറും ലാഭിക്കാനാവുക 10 കോടിരൂപ. ശബരിമല തീർഥാടനകാലത്തു മാത്രം മൂന്നുകോടി രൂപയാണ് വൈദ്യുതിചാർജായി ദേവസ്വംബോർഡ് ചെലവാക്കുന്നത്. ഒരുവർഷത്തേക്ക് 10 കോടിയോളവും. ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ഒറ്റത്തവണയായി 10 കോടിരൂപ മതിയാകുമെന്നാണ് ബോർഡ് കണക്കാക്കുന്നത്.
ശബരിമലയിലും മറ്റ് പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളിലും സൗരോർജപദ്ധതി നടപ്പാക്കാൻ ദേവസ്വംബോർഡ് കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പദ്ധതിക്ക് തുടക്കമിട്ട് തിരുവനന്തപുരം നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. 40 കിലോവാട്ട് വൈദ്യുതി ഇതിൽനിന്നുകിട്ടും. 542 വാട്ട് ഉത്പാദിപ്പാക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. നിലവിൽ ദിവസവും 160 യൂണിറ്റ് ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്ക്. ശബരിമലയ്ക്കായി സ്പോൺസറെ കണ്ടെത്തും.