കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ കാര്യക്ഷമമല്ല - എ.ജി


തിരുവനന്തപുരം :- കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ടെസ്റ്റ് കാര്യക്ഷമമല്ലെന്നും പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിൻ്റെ ഓഡിറ്റിൽ കണ്ടെത്തൽ. ആദ്യമായാണ് കേരളത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എ.ജി ഫീൽഡിൽ പരിശോധന നടത്തുന്നത്. കോഴിക്കോട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 37 ടെസ്റ്റിങ് ഗ്രൗണ്ടുകളിലായിരുന്നു കഴിഞ്ഞവർഷം പരിശോധന. എല്ലാ ടെസ്റ്റിങ് ഗ്രൗണ്ടുകളിലും എച്ച് ട്രാക്കിന്റെ കൂടെ പാർക്കിങ് ട്രാക്ക് വേണമെന്ന് നിഷ്കർഷയുണ്ടെങ്കിലും 34-ലും ഇല്ലെന്ന് കണ്ടെത്തി. 31 ഗ്രൗണ്ടിലും എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തുമ്പോൾ സീറ്റ് ബെൽറ്റ്‌ ഉപയോഗിക്കുന്നില്ല

20 എണ്ണത്തിൽ ഇരുചക്രവാഹന ടെസ്റ്റ് എടുക്കുന്ന ആൾ ഹെൽമെറ്റ് ഉപയോഗിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെസ്റ്റ് നടത്തുന്ന 15 വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെന്നും ഏഴു വാഹനങ്ങൾക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തി. 20 ഇടത്ത് ഇരുചക്ര വാഹനങ്ങളുടെ റോഡ് ടെസ്റ്റ് ഗ്രൗണ്ടിൽത്തന്നെ നടത്തുന്നതായി കണ്ടെത്തി. 16 ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ പരിശീലകർ ടെസ്റ്റ് എടുക്കുന്ന ആൾക്ക് സഹായത്തിന് ഗ്രൗണ്ടിൽ ഇടപെടുന്നത് കണ്ടെത്തി. 12 ഗ്രൗണ്ടുകളിൽ മാത്രമാണ് കുടിവെള്ളം, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങളുള്ളത്. ലേണേഴ്സ് ലൈസൻസ് എടുത്ത ആളുകൾക്ക് റോഡ് സുരക്ഷയിൽ ക്ലാസ് കൊടുക്കണമെന്നാണ് നിയമം. 23 ഗ്രൗണ്ടുകളിൽ വന്നവർക്കും ക്ലാസ് ലഭിച്ചിരുന്നില്ല.

Previous Post Next Post