തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും. പൂരദിവസം നെയ്തലക്കാവിലെമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവമ്മയുമായെത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വാതില്‍ തുറന്ന് പൂരത്തിന് തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് തെച്ചിക്കോട്ടുകാവ് പുറത്തിറങ്ങുക. 11ന് മുമ്പായി രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി റൗണ്ടില്‍ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്. ഇത്തവണ രാജന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
പകരം ആരെന്ന് അടുത്ത ദിവസങ്ങളില്‍ മാത്രമേ തീരുമാനമാകൂ. പൂരം തുടങ്ങാന്‍ മാത്രമല്ല അവസാന ചടങ്ങിനും ശിവകുമാറിന്റെ സാന്നിധ്യമുണ്ടാകും. പകല്‍ പൂരത്തിനും ഉപചാരത്തിനു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക ശിവകുമാറായിരിക്കും. പാറമേക്കാവ് പൂരദിവസം പകല്‍ ഗുരുവായൂര്‍ നന്ദനും രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥനും തിടമ്പേറ്റും. തിരുവമ്പാടിയില്‍ പൂരം പുറപ്പെടുമ്പോള്‍, തിരുവമ്പാടി കണ്ണനും മഠതതില്‍ വരവ് സമയംതൊട്ട് തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും. രാത്രി പൂരത്തിന് കുട്ടന്‍കുളങ്ങര അര്‍ജുനനാണ് തിടമ്പ്. ഉപചാരത്തിന് തിരുവമ്പാടി ചന്ദ്രശേഖരനാണ് ഉണ്ടാവുക.