ന്യൂഡൽഹി :- വധുവിന് വീട്ടുകാർ നൽകുന്ന സ്വർണമുൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധിഘട്ടത്തിൽ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാൻ ധാർമികമായ ബാധ്യത ഭർത്താവിനുണ്ടെന്ന് കോടതി വ്യക്തമാക്കി.
മലയാളി ദമ്പതിമാരുടെ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ നിർദേശിച്ചു കൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ പെൺ വീട്ടുകാർ വധുവിന് നൽകുന്ന വസ്തുക്കൾ ഇതിലുൾപ്പെടും. അതിൻ്റെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്. അതവർക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭർത്താവിന് ഒരു നിയന്ത്രണവുമില്ല. പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിൻ്റെ അടിസ്ഥാനമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.