തിരുവനന്തപുരം :- ഓൺലൈൻ ടാക്‌സികൾക്ക് കർശനവ്യവസ്ഥകളുമായി സർക്കാർ. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവർക്ക് ലൈസൻസ് ഏർപ്പെടുത്തിയത്. ഓൺലൈൻ ടാക്‌സി സേവനദാതാക്കളെല്ലാം മോട്ടോർ വാഹന വകുപ്പിൽ നിന്ന് പ്രവർത്തനാനുമതി നേടണം. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സർക്കാർ നിരക്കിൽ കൂടരുത്. ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ, ലഹരിക്കേസിലെ പ്രതികൾ എന്നിവരെ ഡ്രൈവർമാരാക്കരുത്. ഡ്രൈവർമാരുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവനദാതാക്കൾ സൂക്ഷിക്കണം. ഒരുവർഷത്തെ പ്രവർത്തിപരിചയം നിർബന്ധം. ഇവർക്ക് പരിശീലനം നൽകാനുള്ള സംവിധാനം വേണം.
സ്വകാര്യ കമ്പനികൾക്ക് പുറമേ സഹകരണ സംഘങ്ങൾക്കും ഓൺലൈൻ ടാക്സി ആരംഭിക്കാം. അഞ്ചുവർഷത്തേക്കായിരിക്കും ലൈസൻസ്. സംസ്ഥാനത്ത് ഓഫീസ് ഉണ്ടാകണം. യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള ഡേറ്റ, ഇന്ത്യൻ സർവറിൽ സൂക്ഷിക്കണം. സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ കൈമാറണം, മതിയായ കാരണമില്ലാതെ ഡ്രൈവർ യാത്ര നിരസിച്ചാൽ നിരക്കിൻ്റെ പത്തുശതമാനമോ പരമാവധി 100 രൂപയോ പിഴ ചുമത്തും. യാത്രക്കാരൻ്റെ മൊബൈൽ ആപ്പ് അക്കൗണ്ടിലേക്ക് തുക ഉൾക്കൊള്ളിക്കും. അടുത്ത യാത്രയിലിത് വിനിയോഗിക്കാം. യാത്രക്കാരുടെ വിലയിരുത്തൽ അനുസരിച്ച് ഡ്രൈവർക്ക് റേറ്റിങ് നൽകാനും കഴിയും. യാത്രനിരക്കിന്റെ 80 ശതമാനം വാഹന ഉടമയ്ക്കും 18 ശതമാനം കമ്പനിക്കും രണ്ടുശതമാനം സർക്കാരിനുമായിരിക്കും. അഞ്ചുലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എട്ടു സീറ്റിൽ താഴെയുള്ള വാഹനങ്ങളുപയോഗിച്ച് ഷെയർ ടാക്സിയും നടത്താം.