ഏഴോം :- മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) വിടവാങ്ങി. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 28നു പുലർച്ചെ ശാരീരിക ആസ്വസ്‌ഥതയെ തുടർന്നുആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.ബുധനാഴ്ച രാത്രി 9മണിയോടെയായിരുന്നു അന്ത്യം.
മാടായി ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ. പി എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്) മക്കൾ: മധു ( ദിനേശ് ഐ ടി കണ്ണൂർ) മഞ്ജുള , മല്ലിക. മരുമക്കൾ: ബ്രിഗേഡിയർ ടി വി പ്രദീപ് കുമാർ, കെ വി ഉണ്ണികൃഷ്ണൻ (മുംബൈ) സീനമധു (കണ്ണപുരം ) . സഹോദരി ഒ വി. ദേവി.
സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം , മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം,ജില്ലാ പ്രസിഡൻ്റ്,
എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കേരള ക്ലേ ആൻ്റ് സിറാമിക്സ് ചെയർമാൻ, കണ്ണൂർ സ്പിന്നിങ് മിൽ ചെയർമാൻ, കെൽട്രോൺ ഡയറക്ടർ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. 2021ൽ എരിപുരത്ത് നടന്ന സിപിഐ എം ജില്ല സമ്മേളനത്തിൽ വെച്ച് ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു. നിലവിൽ സി പി ഐ എം മാടായി ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്.
ജില്ലയിൽ സി പി ഐ എമ്മിനെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവാണ് ഒ വി നാരായണൻ. അടിയന്തരാവസ്ഥയിലും, ഉൾപാർട്ടി പ്രതിസന്ധികളി ലും ജില്ലയിലെ പാർട്ടിയെ ഒരു പോറലും ഏൽക്കാതെ സംരക്ഷിക്കുന്നതിൽ ഒ വി നാരായണൻ കാണിച്ച ധീരതയും സംഘടനാ വൈഭവം ശ്രദ്ധേയമാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്യാശേരി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏഴോം ഓലക്കൽ തറവാട്ടിൽ 1939 ജൂൺ അഞ്ചിന് ജനിച്ചു. ഏഴോം ഹിന്ദു എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയർ എലിമെൻ്ററി സ്കൂൾ (ബോയ്സ് ഹൈസ്കൂൾ) ഇ എസ് എൽ സി പാസായി. ദാരിദ്ര്യമൂലം തുടർപഠനം നടന്നില്ല. ജോലി തേടി ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടയിൽ തൊഴിലാളിയായി. നാട്ടിൽ മടങ്ങിയെത്തി കർഷക തൊഴിലാളിയായി. 1959 വരെ ഈ തൊഴിലിൽ വ്യാപൃതനായി. ഇതിനിടെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് - കർഷകസംഘം നേതാക്കളായ ടി. പി,പി വി അപ്പക്കുട്ടി, പയ്യരട്ട രാമൻ,പരിയാരം കിട്ടേട്ടൻ, കാക്കാമണി കുഞ്ഞിക്കണ്ണൻ, എന്നിവർക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. 1958 ൽ കമ്യൂണിസ്റ്റ് പാർട്ടിയംഗമായി. സാധാരണ പാർടിയംഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം വരെയായി ഉയർന്നു. സംഘാടകൻ, സഹകാരി, ഭരണകർത്താവ് എന്നി നിലകളിലെല്ലാം അടയാളപ്പെട്ടു. പാർട്ടി സിദ്ധാന്തവും പ്രേയോഗവും കൂട്ടിയിണക്കുന്നതിൽ അസാമാന്യ പാടവമുള്ളനേതാവായിരുന്നു ഒ.വി.
ശാന്തവും സൗമ്യവുമായ പെരുമാറ്റത്തിലുടെ എതിരാളികളിൽപോലും മതിപ്പുളവാക്കി. പാർടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ ഒ വി എന്ന ചുരുക്കപേരിൽ നിറഞ്ഞുനിന്നു. കാർഷിക ഗ്രാമമായ ഏഴോത്തെ കൃഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച ഒ വി കർഷക സംഘത്തിൻ്റെ ജില്ലാ പ്രസിഡൻ്റായി 16 വർഷം പ്രവർത്തിച്ചു. മലയോര കർഷകരുടെ പ്രശ്നങ്ങളിലടക്കം ഇടപെടാനും സമരങ്ങൾ നയിക്കാനും ഈ അനുഭവ പാഠം സഹായകമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച ഘട്ടത്തിൽ കാർഷിക മേഖലയിലടക്കം നടപ്പാക്കിയ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി. സി പി ഐ എമ്മിൻ്റെ ജില്ലയിലെ പ്രധാന നേതാവെന്ന നിലയിൽ പൊലീസ് പീഡനങ്ങളും ഏറ്റുവാങ്ങി. ഏഴോത്തെ ചെമ്മീൻകണ്ടി പ്രശ്നം രമ്യമായി പരിഹരിച്ചതിൻ്റെ പേരിൽ മുതലാളിമാരുടെ താൽപര്യത്തിനു വഴങ്ങി പൊലീസ് അകാരണമായി വേട്ടയാടി. വീട് റെയ്ഡ് ചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഒ വി യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചു. അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം അറസ്റ്റു ചെയ്ത് ജയിലടച്ചു. രണ്ടു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചു.
വ്യാഴാഴ്ച രാവിലെ 9മണിക്ക് പരിയാരം മെഡിക്കൽ കോളേജിൽനിന്ന് മൃതദ്ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഐഎം മാടായി ഏരിയകമ്മിറ്റി ഓഫീസിൽ എത്തിക്കും. രാവിലെ 9.30 മുതൽ 11.30 വരെ എരിപുരം AKG മന്ദിരത്തിലും തുടർന്ന് സിപിഐഎം ഏഴോം ലോക്കൽകമ്മിറ്റി ഓഫീസിൽ 2 മണിവരെയും പൊതു ദർശ്നത്തിന് വെക്കും. 2 മണിക്കൂശേഷം വീട്ടിൽ എത്തിക്കുന്ന ഭൗതീക ദേഹം 3.30 മണിക്ക് എഴോപൊതുശമശാനത്തിൽ സംസ്‌കരിക്കും . 4 മണിക്ക് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും.