കണ്ണൂർ :- കാലിക്കറ്റ് സർവകലാശാല നടത്തിയ ബി.കോം പരീക്ഷയുടെ 200 ഉത്തരകടലാസുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം വീഴ്ചകൾ ഭാവിയിൽ സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഉത്തരകടലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ അധ്യയന വർഷത്തിൽ നഷ്ടം സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സർവകലാശാലാ രജിസ്ട്രാർ കമ്മീഷന് ഉറപ്പു നൽകി. ബി.കോം/ബി.ബി.എ കോഴ്സുകളിൽ 2020 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ ഉത്തരകടലാസുകളാണ് കാണാതായത്. മോണിറ്ററിംഗ് സെക്ഷനിൽ നിന്നാണ് ഉത്തരകടലാസുകൾ നഷ്ടമായത്. ആവർത്തിച്ചുള്ള പരിശോധനകൾ നടത്തിയെങ്കിലും ഉത്തരകടലാസുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പോലീസിൽ പരാതി നൽകാൻ സിന്റിക്കേറ്റ് തീരുമാനിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സിന്റിക്കേറ്റ് വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. മോണിറ്ററിംഗ് സെല്ലിൽ പ്രവർത്തിക്കുന്ന ദിവസ വേതനക്കാരെ സർവീസിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചു. പരീക്ഷാ ഭവനിൽ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മുന്നിൽ സർവകലാശാലാ പരാതി നൽകി. പോലീസന്വേഷണം നടക്കുന്നതിനാൽ കൂടുതൽ നടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ തീരുമാനിച്ചു. ഏതായാലും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ സർവകലാശാലാ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. കണ്ണൂർ സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.