കുവൈത്ത് ദുരന്തം ; വിശ്വാസിന്റെ വിയോഗത്തിൽ വിതുമ്പി നാട്


കണ്ണൂർ :-  വൈകീട്ട് 6 മണിയോടെയാണ് ധർമ്മടം കോർണേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്ണന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ഏറെ പ്രതീക്ഷകളോടെയാണ് ധർമ്മടത്തുകാരൻ വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണ‌ എട്ട് മാസം മുൻപ് കുവൈറ്റിലെ മംഗെഫിൽ ഡ്രാഫ്റ്റ്സ് മേനായി ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തിയത്. നാട്ടിലെന്നപോലെ തൊഴിലിടത്തിലും താമസ സ്ഥലത്തുമെല്ലാം വിശ്വാസ് പ്രിയപ്പെട്ടവനായിരുന്നു. തലേ ദിവസം പതിവ് പോലെ ഭാര്യയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. അഗ്നിബാധയെക്കുറിച്ചു ള്ള വിവരമറിഞ്ഞപ്പോൾ വീടിനത് ഇടിത്തീ പോലെയായി. വിശ്വാസ് ദുരന്തത്തിനിരയായെന്നത് നാട്ടുകാർക്ക് വിശ്വസിക്കാൻ പോലുമാവുമായിരുന്നില്ല. ടി.വി.യിൽ ദുരന്ത വാർത്ത കാണുമ്പോഴും അതിൽ വിശ്വാസ് ഉണ്ടാകരുതെന്ന പ്രാർത്ഥനയായിരുന്നു ഏവർക്കും. കുവൈത്തിൽ നിന്ന് വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ദുരന്തം നാട്ടിലറിഞ്ഞത്

നേരത്തെ ബാംഗ്ളൂരിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന വിശ്വാസ് പ്രവാസിയായിരുന്ന പിതാവ് കൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. അച്ഛൻ മരിച്ചതിന് ശേഷവും നാട്ടിൽ തന്നെയായി. പിന്നീട് ഗൾഫിൽ ജോലി തരപ്പെട്ടതിന് ശേഷമാണ് ഏറെ പ്രതീക്ഷകളോടെ നാടുവിട്ടത്. പഠന കാലത്തു തന്നെ ഫുട്ബാൾ, വോളി, ക്രിക്കറ്റ് എന്നിവയിലെല്ലാം മികവ് തെളിയിച്ചിരുന്നു ഈ ചെറുപ്പക്കാരൻ.നാട്ടിൽ ഏത് ചടങ്ങുകളിലും വിശ്വാസ് നിറഞ്ഞ് നിൽക്കുമായിരുന്നു. വലിയ ഒരു സുഹൃത് വലയം തന്നെ വിശ്വാസിനുണ്ടായിരുന്നു. എല്ലാ അണ്ടല്ലൂർ ഉത്സവക്കാലത്തും വിശ്വാസ് വ്രതം നോറ്റ് ക്ഷേത്രത്തിലുണ്ടാകും. നാട്ടിലെ ഏത് കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരന്റെ മരണം ഒരു ദേശത്തെയാകെ കണ്ണീരിലാഴ്ത്തി. കൊടുവള്ളി നിട്ടുർ പോസ്റ്റാഫീസിലെ ജീവനക്കാരിയായ പൂജയാണ് ഭാര്യ. പൂജയും, മകൻ മൂന്ന് വയസുകാരനായ ദൈവികും, അമ്മ ഹേമലതയും അന്തിമോപചാരമർപ്പിച്ചത് നൊമ്പരക്കാഴ്ച‌യായി. ഇവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

Previous Post Next Post