പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു ; പ്രവേശനം ഇന്നും നാളെയും


തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ അലോട്‌മെന്റ് പ്രകാരമുള്ള നടപടി പൂർത്തിയായപ്പോൾ 90,471 സീറ്റ് മിച്ചമുണ്ടായിരുന്നു. ഇതിൽ 20,371 സീറ്റാണ് രണ്ടാമത്തേതിൽ പരിഗണിച്ചത്. അവശേഷിക്കുന്ന 70,100 സീറ്റ് ഉൾപ്പെടുത്തിയുള്ള മൂന്നാം അലോട്മെന്റ് 19-നു പ്രസിദ്ധീകരിക്കും. ഇതോടെ പ്രവേശത്തിനുള്ള മുഖ്യഘട്ടം പൂർത്തിയാകും. തുടർന്ന്, സപ്ലിമെന്ററി അലോട്മെന്റാണ്. അതുവരെ അലോട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർക്കും പിഴവു കാരണം പരിഗണിക്കപ്പെടാത്തവർക്കും അപേക്ഷിക്കാം. രണ്ടാം അലോട്മെന്റ് പ്രകാരം ബുധനാഴ്ച 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം. ആദ്യ രണ്ട് അലോട്മെന്റുകളിൽ 2,39,961 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആകെ അപേക്ഷകൾ 4,66,071 ആണ്. ഇതിൽ 44,410 പേർ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഏകജാലകം വഴി അലോട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകൾ 3,07,603 ആണ്. ഭിന്നശേഷിക്കാർക്കുവേണ്ടി 2,458 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. 

അലോട്‌മെന്റ് ലഭിച്ചവർ നിർബന്ധമായും സ്കൂളിൽ ചേരണം. അല്ലാത്തവരുടെ അപേക്ഷയിലെ വിവരം ഹയർസെക്കൻഡറി വകുപ്പിൻ്റെ പ്രവേശന വെബ്സൈറ്റിലെ രേഖകളിൽ നിന്നു നീക്കും. ഇവരെ പിന്നെ പരിഗണിക്കില്ല. ആദ്യ ഓപ്ഷനിൽ അലോ ട്മെന്റ് ലഭിച്ചവർ നിർബന്ധമായും ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിലാണെങ്കിൽ താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇങ്ങനെയുള്ളവർ ഫീസ് അടയ്ക്കേണ്ടതില്ല. പ്രവേശനസമയത്ത് വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സ്വീകരിക്കും. ആദ്യ അലോട്മെന്റിൽ ഉൾപ്പെട്ടവരിൽ 1,20,176 അപേക്ഷകരാണ് സ്ഥിരമായി പ്രവേശനം നേടിയത്. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് 99,420 പേർ താത്കാലിക പ്രവേശനം നേടി. ഇവരെക്കൂടി ഉൾപ്പെടുത്തിയാണ് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നാമത്തെ അലോട്മെന്റിൽ താത്കാലിക പ്രവേശനത്തിന് അനുമതിയില്ല. ലഭിക്കുന്ന സ്കൂളും വിഷയവും നിർബന്ധമായും സ്വീകരിക്കേണ്ടിവരും

Previous Post Next Post