കണ്ണൂർ സെൻട്രൽ ജയിൽ കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് ജയിൽ സൂപ്രണ്ട്


കണ്ണൂർ :- 154 വർഷത്തെ കലപ്പഴക്കമുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ കെട്ടിടങ്ങൾക്കും മതിലുകൾക്കും ബലക്ഷയമുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 2023 ജൂലൈ 5 നുണ്ടായ കനത്ത മഴയിൽ ജയിലിലെ പ്രധാന മതിൽ തകർന്നത് കാരണം ജയിലിന് സുരക്ഷാ ഭീഷണിയുണ്ടെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്.

കനത്ത മഴയിൽ മൂന്നര മീറ്റർ ഉയരത്തിൽ ജയിലിനെ ചുറ്റുന്ന പ്രധാന മതിലിന്റെ ഒരു ഭാഗം തകർന്നപ്പോൾ പവർ ഫെൻസിംഗ് സംവിധാനവും ജയിൽ സുരക്ഷാ കേബിളും മുറിഞ്ഞു പോയതായി റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലേറെ തടവുകാരുടെ ബാഹുല്യവും അവർ തമ്മിലുള്ള നിരന്തരമായ പ്രശ്നങ്ങളും ജീവനക്കാരുടെ അഭാവവും ദൈനംദിന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അതീവ പ്രതിസന്ധി ഘട്ടത്തിലാണ് പ്രധാന മതിലിന് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇത് ജയിൽ ഭരണ നിർവഹണത്തെയും ജയിൽ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെങ്കിലും അനിഷ്ട സംഭവങ്ങളില്ലാതെ ജയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ താൽക്കാലിക സംവിധാനം ഒരുക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മതിൽ പുനർ നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് താത്കാലിക മതിലൊരുക്കി. മതിലിന്റെ ഇരുഭാഗത്തും 24 മണിക്കൂറും കനത്ത ജാഗ്രത തുടർന്നു. മതിൽ പുനർ നിർമ്മിച്ചാൽ മാത്രമേ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. ഇതിന് 20,00,000 രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അനുമതി വാങ്ങിയിട്ടുണ്ട്. പരാതിയുടെ ഗൗരവം ഉൾക്കൊണ്ട് ജയിൽ അധികൃതർ നടപടി സ്വീകരിച്ച സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരതിയിലാണ് നടപടി.



                                          

Previous Post Next Post