കണ്ണൂർ :- സ്കൂളുകൾക്ക് സമീപമുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ്ങുകൾ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തളിപ്പറമ്പ് - ആലക്കോട് റോഡിലെ പൂവ്വ ത്ത് 2024 ജനുവരിയിൽ മദർ സുപ്പീരിയർ ബസിടിച്ച് മരിച്ച സംഭവം സ്കൂളിന് മുൻവശത്തെ. റോഡിൽ സീബ്ര ക്രോസിങ് ഏർപ്പെടുത്താത്തതുകൊണ്ടുണ്ടായതാണെന്നും പൊതുമരാമത്ത് വകുപ്പിൻ്റെ അലംഭാവമാണിതെന്നും കമ്മിഷൻ ആക്ടിങ്ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
അശ്രദ്ധമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടി ച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ നിർദേശം നൽകി. പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ ഇത്തരക്കാർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിക്കും ആർ.ടി.ഒ ക്കും നിർദേശം നൽകി. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ, ആർ.ടി.ഒ, ജില്ലാ പോലീസ് മേധാവി എന്നിവർ രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.