പരാതി പറയാനുള്ള ടോൾഫ്രീ നമ്പർ നിയമവിരുദ്ധം ; ഫെഫ്കയ്ക്കെതിരെ സംസ്ഥാന സർക്കാരിനും വനിത കമ്മീഷനും പരാതി നൽകി ഫിലിം ചേംബർ


കൊച്ചി :- ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ സംസ്ഥാന സർക്കാരിനും വനിത കമ്മീഷനും ഫിലിം ചേംബറിന്‍റെ പരാതി. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ഈ രംഗത്തെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് പരാതിയുള്ള സ്ത്രീകളടക്കം അത് ഉന്നയിക്കേണ്ടത്. ഐസിസി നടപടി പരിശോധിക്കാൻ മോണിറ്ററിങ് കമ്മറ്റിയുണ്ട്. അതിനിടയില്‍ ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണ് എന്നാണ് ഫിലിം ചേംബർ പറയുന്നത്. ഫെഫ്കയ്ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. 

കുറച്ച് ദിവസം മുന്‍പാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ ചലച്ചിത്ര അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പുറത്തിറക്കിയത്. പരാതി അറിയിക്കുന്നതിനുവേണ്ടി 24 മണിക്കൂർ സേവനം ഈ നമ്പര്‍ വഴി ആരംഭിച്ചിരുന്നു. പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ ആയിരിക്കും എന്നും ഫെഫ്ക അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്കയുടെ പുതിയ സേവനം എന്നാണ് സംഘട അറിയിച്ചത്. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ഈ ടോൾ ഫ്രീ നമ്പറിൽ അറിയിക്കാവുന്നതാണ്. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം മലയാള സിനിമ രംഗത്ത് ഏറെ വിവാദങ്ങള്‍ നടക്കുകയാണ്. സിനിമ രംഗത്തെ ചൂഷണം സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ വരുന്ന സമയത്താണ് ഫെഫ്കയുടെ ടോള്‍ ഫ്രീ നമ്പര്‍ നീക്കം. 

Previous Post Next Post