കണ്ണൂർ :- ടൂറിസം വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ സർക്കാർ അതിഥി മന്ദിരങ്ങളുടെ വാടക വർധിപ്പിച്ചു. എ സി മുറികളുടെ വാടക നിലവിലുള്ളതിന്റെ ഇരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും ടുറിസം വകുപ്പിറക്കി. നവീകരണത്തിനുശേഷമാണ് വാടക വർധിപ്പിച്ചതെന്നാണ് ടൂറിസം വകുപ്പിന്റെ വിശദീകരണം. നിരക്ക് വർധനവോ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെടെ ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും യാത്രിനിവാസുകളിലും മുറിയെടുക്കാൻ ഇനി തുക കൂടുതൽ ചിലവഴിക്കേണ്ടിവരും. 2013നു ശേഷം ഗസ്റ്റ് ഹൗസുകളുടെയും യാത്രി നിവാസുകളുടെയും കോൺഫറൻസ് ഹാളുകളുടെയും കേരള ഹൗസുകളുടെയും നിരക്ക് പുനക്രമീകരിച്ചിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ടാണ് നടപടി. ടൂറിസം വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ അതിഥി മന്ദിരങ്ങളുടെ വാടക വർധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് ഡയറക്ടർ നൽകി ശുപാർശ പ്രത്യേക സമിതി പരിഗണിച്ചശേഷമാണ് നിരക്ക് വർധിപ്പിച്ച് ഉത്തരവിറക്കിയത്.
കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസ് ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു സർക്കാർ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നിരക്കിലാണ് മാറ്റം വരുത്തിയത്. എസി മുറികളുടെ നിരക്കിൽ ഇരട്ടിയിലധികം രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും ഗസ്റ്റ് ഹൗ സുകളിലെ നിരക്ക് വർധന വിലും വ്യത്യാസമുണ്ട്. ഒരോയിടത്തും എസി മുറിയുടെ നിരക്കിൽ 800 രൂപ മുതൽ 1200 രൂപയിലധികം വർധനവാണ് വരുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ സർക്കാർ ഗസ്റ്റ് ഹൗസിലെ എസി സിംഗിൾ മുറിയുടെ നിരക്ക് 700 രൂപയിൽ നിന്ന് 1200 രൂപയായും എ സി ഡബിൾ റൂമിന്റെ നിരക്ക് 1000 രൂപയിൽ നിന്ന് 1800 രൂപയായും എസി സ്യൂട്ട് മുറിയുടെ നിരക്ക് 2000 രൂപയിൽ നിന്ന് 3300 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.