കണ്ണൂർ :- എഡിഎം കെ.നവീൻ ബാബു പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലൻസിനു നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ലെന്നു കുറ്റ്യാട്ടൂരിലെ റിട്ട. അധ്യാപകൻ കെ.ഗംഗാധരൻ. ഇതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി.ദിവ്യ ഉയർത്തിയ രണ്ടാം വാദവും ദുർബലമാകും.
എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കലക്ടറുടെ ക്ഷണപ്രകാരമാണ് എത്തിയത്. പെട്രോൾ പമ്പ് തുടങ്ങാനിരുന്ന ടി.വി.പ്രശാന്തന്എൻഒസി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നു, നവീൻ ബാബുവിനെതിരെ കെ.ഗംഗാധരൻ സെപ്റ്റംബർ 4ന് വിജിലൻസിനു പരാതി നൽകിയിട്ടുണ്ട് എന്നീ കാര്യങ്ങൾ ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
'വഴിയേ പോകുന്നതിനിടയ്ക്കാണ് യാത്രയയപ്പു നടക്കുന്നത് അറിഞ്ഞത്' എന്നാണ് ദിവ്യ അന്നു പ്രസംഗിച്ചത്. ക്ഷണിക്കാതെ എത്തിയതെന്ന് കലക്ടർ ആദ്യദിവസം തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ ഇന്നലെ മൊഴിയും നൽകി. ഇതോടെ ക്ഷണിച്ചെന്ന വാദം ആദ്യമേ ദുർബലമായി. സ്ഥലം മണ്ണിട്ടു നികത്തുന്നതിനു സ്‌റ്റോപ്മെമ്മോ നൽകിയ വില്ലേജ് ഓഫിസറുടെ നടപടി റദ്ദാക്കാൻ എഡിഎം ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്‌ഥർ സഹകരിച്ചില്ലെന്നാണ് ഗംഗാധര പരാതിയുടെ ചുരുക്കം. എതിർകക്ഷികളുടെ സ്വാധീനത്താലാണ് അനുകൂല നടപടി ഉണ്ടാകാത്തതെന്ന സംശയമാണു പരാതിയിൽ പ്രകടിപ്പിച്ചത്. ഉദ്യോഗസ്‌ഥരുടേത് അധികാര ദുർവി നിയോഗവും ഉത്തരവാദിത്തമില്ലായ്മയുമാണെന്നും വീഴ്ചകൾ പരിശോധിച്ച് തൻ്റെ ആവലാതി പരിഹരിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
പരാതിയിൽ മൊഴിയെടുക്കൽ ഉൾപ്പെടെ വിജിലൻസിൻ്റെ തുടർനടപടി ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ വിവാദങ്ങളുമായി പരാതിക്കു ബന്ധമില്ലെന്നു ഗംഗാധരൻ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മിഷനിലും ഗംഗാധരൻ പരാതി നൽകിയിരുന്നു. ഇതിൽ രണ്ടെണ്ണം തള്ളി; മുന്നാമത്തേതിൽ നടപടി സ്വീകരിച്ചിട്ടില്ല.നടപടി വേണോ എന്നത് പൊലീസിൻ്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷം മതിയെന്നുമാണ് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം. ഈ ഘട്ടത്തിൽ പാർട്ടി നടപടി എടുത്താൽ അതു പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാമെന്നും പാർട്ടി കരുതുന്നു.അതേസമയം, ദിവ്യയ്ക്കു പൊതുവേദികൾ കുറയ്ക്കും. ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ ഉദ്ഘാടകയായും വിളിക്കാനിടയില്ല.
ഗംഗാധരന്റെ സ്‌ഥലത്ത് വയലിലേക്കുള്ള നീരൊഴുക്കു തടഞ്ഞ് മണ്ണിട്ടു നികത്തുന്നതു തടയണമെന്നു കാണിച്ച് പരിസരവാസികൾ കലക്‌ടർക്കു നൽകിയ പരാതി പ്രകാരമായിരുന്നു റവന്യു വകുപ്പിന്റെ നടപടി. പരാതിക്കാരിൽ റിട്ട.മജിസ്ട്രേട്ടും സഹോദരനും ഉൾപ്പെടെയുള്ളവരുണ്ട്. ഇവർ റവന്യു ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന സംശയമാണു ഗംഗാധരൻ പ്രകടിപ്പിക്കുന്നത്. അത് അഴിമതിയുമായോ കൈക്കുലിയുമായോ ബന്ധപ്പെട്ടതല്ലെന്നാണു ഗംഗാധരന്റെ വാക്കുകളിൽ തെളിയുന്നത്.
പെട്രോൾ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എൻഒസി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നുവെന്ന വാദവും ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ, പ്രശാന്തൻ നൽകിയതായി പറയുന്ന പരാതിയിലെ ഒപ്പുതന്നെ സംശയനിഴലിലായതോടെ ഈ വാദവും ദുർബലമാകും.