കണ്ണൂര്‍: ആർ.എസ്.എസ്. കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ പുന്നാടെ
അശ്വിനി കുമാറിനെ കൊലപ്പെടുത്തിയക്കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. ഇയാൾക്കുള്ള ശിക്ഷ 14ന് വിധിക്കും.
13 എൻഡിഎഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു.
2005 മാർച്ച് 10 നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. അശ്വിനി കുമാറിനെ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം ബസിനുള്ളിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരിട്ടിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെയായിരുന്നു അക്രമം. ജീപ്പിൽ പിന്തുടർന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടിയും കുത്തിയും കൊന്നത്. കേസിൽ 2009-ലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.