തിരുവനന്തപുരം :- റേഷൻ കാർഡുകളിലെ തെറ്റുതിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ 'തെളിമ' പദ്ധതി 15 ന് ആരംഭിക്കും. ഡിസംബർ 15 വരെ നീണ്ടുനിൽക്കും. റേഷൻ കടകൾക്കു മുന്നിൽ താഴിട്ടു പൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ പരാതികളും അപേക്ഷകളും ഇടാം. റേഷൻ കാർഡ് അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽപിജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തി നൽകും.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളിൽ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കാർഡിലെ തെറ്റുകൾ തിരുത്തിയാൽ ഇവർക്കു വീണ്ടും മസ്‌റ്ററിങ് നടത്താനാകും. റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിൻ്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൻ ലോഗിൻ മുഖേന മുൻപെന്ന പോലെ വകുപ്പിൻ്റെ പോർട്ടലിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. റേഷൻ വിതരണത്തിലെ പ്രശ്‌നങ്ങൾ, ഗുണനിലവാരം, അളവ്, ലൈസൻസിയുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളും സ്വീകരിക്കും.