തിരുവനന്തപുരം :- മലയാള ടെലിവിഷൻ സീരിയൽക്കഥകൾ, എപ്പിസോഡുകൾ എന്നിവ സംപ്രേഷണം ചെയ്യും മുൻപ് സെൻസർ ബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്. മെഗാപരമ്പരകൾ നിരോധിച്ച്, എപ്പിസോഡുകൾ 20 മുതൽ 30 വരെയായി കുറയ്ക്കണം. ഒരു ദിവസം ഒരു ചാനലിൽ രണ്ടു സീരിയൽ മതിയെന്നും പുനഃസംപ്രേഷണം അനുവദിക്കരുതെന്നും കമ്മിഷൻ ആവശ്യപ്പെടുന്നു.
സീരിയലുകളുടെ സെൻസറിങ് നിലവിലെ സിനിമാ സെൻസർ ബോർഡിനെ ഏൽപ്പിക്കുകയോ പ്രത്യേകബോർഡ് രൂപവത്കരിക്കുകയോ വേണമെന്നും വനിതാ കമ്മിഷൻ്റെ പഠന റിപ്പോർട്ട് ആവശ്യപ്പെടുന്നു. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ 13-19 പ്രായക്കാരായ 400 പേരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയാണ് കമ്മിഷൻ ഇതേക്കുറിച്ച് പഠിച്ചത്. പരമ്പരകളിൽ തെറ്റായ സന്ദേശമുണ്ടെന്ന് 43 ശതമാനം പേർ കുറ്റപ്പെടുത്തി. സീരിയലുകളുടെ പ്രമേയത്തിൽ മാറ്റംവരുത്തണമെന്ന് 57 ശതമാനം പേരും ആവശ്യപ്പെട്ടു.
അസാന്മാർഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നതായും പഠനം കണ്ടെത്തി. കേന്ദ്രകഥാപാത്രമാകുന്ന സ്ത്രീകൾ മിക്കപ്പോഴും നെഗറ്റീവ് റോളിലാണ്. യാഥാർഥ്യബോധമുള്ള കഥകൾ കുറവാണ്. ഇത്തരത്തിലുള്ള സീരിയലുകൾ സംപ്രേഷണം ചെയ്യുന്നത് കുടുംബങ്ങളെയും കുട്ടികളെയും ബാധിക്കുന്നു. 2017 മുതൽ 2022 വരെയാണ് വിവിധ മേഖലകളിലെ പ്രശ്നങ്ങളെപ്പറ്റി കമ്മിഷൻ പഠിച്ചത്.