പുകയുന്ന ആത്മകഥ, വിവാദമായി ഇ.പി ജയരാജന്റെ 'കട്ടൻചായയും പരിപ്പുവട'യും, തന്റെ ആത്മകഥ ഇങ്ങനെയല്ലെന്ന് ഇ പി


തിരുവനന്തപുരം :- ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ മുതിർന്ന നേതാവും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം തുറന്നടിക്കുന്ന ജയരാജന്റെ 'കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും' എന്ന ഡിസി ബുക്ക് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം. പാലക്കാടെ സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും പുസ്തകത്തിൽ വിമർശനമുണ്ട്. എന്നാൽ ആത്മകഥ താൻ എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ  പ്രതികരിച്ചു. 

'ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്'. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു. 

എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലെന്ന നിലയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ തള്ളി. തികച്ചും അടിസ്ഥാന രഹിതമാണ്. പുസ്തകം താൻ എഴുതി തീർന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തൻ്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിൻ്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. എൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. താനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്ക് അറിയൂ. താനിതിൽ നിയമ നടപടി സ്വീകരിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജൻ പറഞ്ഞു. 


Previous Post Next Post