കേരളത്തിന്റെ ടൂറിസം രംഗത്ത് പുത്തൻ കുതിപ്പുമായി കൊച്ചിയിൽ നിന്നും ജല വിമാനം പറന്നുയർന്നു ; മാട്ടുപ്പെട്ടിയിലേക്കുള്ള പരീക്ഷണപ്പറക്കൽ വിജയകരം


കൊച്ചി :- കേരളത്തിന്റെ വിനോദസഞ്ചാര വികസനത്തിന് പുതിയ ആകാശം തുറന്ന് സീപ്ലെയിന്റെ പരീക്ഷണപ്പറക്കല്‍ നടന്നു. രാവിലെ 10.30 ഓടെയാണ് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് പറന്നുയർന്നത്. മൂന്നാർ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പറക്കല്‍ ടൂറിസം മന്ത്രി പി  എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വരവേല്‍ക്കും.

സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി.

പരീക്ഷണപ്പറക്കല്‍ നടക്കുന്നതിനാല്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ ബോട്ടുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടർ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കൊച്ചിയിലെത്തിയ 'ഡിഹാവ്ലാൻഡ് കാനഡ' 3.30ഓടെയാണ് ബോള്‍ഗാട്ടി പാലസ് വാട്ടർ ഡ്രോമില്‍ എത്തിയത്. വിമാനത്തിലെ പൈലറ്റുമാർക്കും ഇതര ജീവനക്കാർക്കും ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ടൂറിസം വകുപ്പ് സ്വീകരണം നല്‍കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.


Previous Post Next Post