സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും


തിരുവനന്തപുരം :- സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. 'അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടില്ല. അഞ്ചു വർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകർത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുർബ്ബലപ്പെട്ടുവരുന്നു. ചോദ്യപേപ്പർ ചോർന്നത് ലാഘവ ബുദ്ധിയോടെയാണ് സർക്കാർ നോക്കി കാണുന്നത്. ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.

സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം ലിജു മുഖ്യ പ്രഭാഷണം നടത്തി. ജി.സുബോധൻ, പി.കെ അരവിന്ദൻ കെ.സി സുബ്രമണ്യൻ, എ.എം ജാഫർ ഖാൻ, ആർ. അരുൺ കുമാർ, അനിൽ എം.ജോർജ്ജ്, എം.എസ് ഇർഷാദ്. എൻ. മഹേഷ്, കെ.എസ് സന്തോഷ്, ആർ. അരുൺ കുമാർ, എസ് മനോജ്, കെ. വെങ്കിടമൂർത്തി, സുഭാഷ് ചന്ദ്രൻ പി.കെ, കെ.ബി രാജീവ്, ഹരികുമാർ, ഡോ.രാജേഷ്‌, ജോൺ മനോഹർ, മോഹന ചന്ദ്രൻഎം.എസ്, എസ്.പ്രദീപ് കുമാർ, ഷിബു ജോസഫ്, അരുൺ എസ്, തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ എന്നിവർ സംസാരിച്ചു.

Previous Post Next Post