തിരുവനന്തപുരം :- സർക്കാർ ആശുപത്രികളിൽ കൃത്യമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടർമാരാണു പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആശുപത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടും. കൂടാതെ ലാബ് ടെക്നീഷ്യന്മാരും ഹെൽത്ത് ഇൻസ്പെക്ടർമാരും റേഡിയോഗ്രഫർമാരും ഉൾപ്പെടെ മുന്നൂറിലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി. ഡിഎച്ച്എസിന് കീഴിൽ ആകെ 6000 ഡോക്ടർമാരും ഡിഎംഇയിൽ ആകെ 2500 ഡോക്ടർമാരാണുള്ളത്.
ഡിഎച്ച്എസിലെ ഡോക്ടർമാരിൽ 412 പേർ പ്രബേഷൻ പൂർത്തിയാക്കാതെയാണു മുങ്ങിയത്. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നൽകിത്തുടങ്ങി. പലരും കൈപ്പറ്റുന്നില്ല.അതിനാൽ വീടിനു മുന്നിൽ പതിക്കും. നോട്ടിസ് ലഭിച്ച 72 പേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്നു കണ്ടതോടെ താഴെത്തട്ടിൽ നിന്നു കണക്കെടുക്കാൻ കഴിഞ്ഞ മേയിൽ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ അറിയിച്ചില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരെ നടപടി ഉണ്ടാകുമെന്നു വന്നതോടെയാണ് കണക്കുകൾ പുറത്തുവന്നത്. മുൻപ് നഴ്സുമാർക്ക് 15, ടെക്നീഷ്യന്മാർക്ക് 10 വർഷത്തെ അവധി അനുവദിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പരമാവധി 5 വർഷം മാത്രമേ അവധി അനുവദിക്കുകയുള്ളൂവെന്ന് 2020 ൽ ഉത്തരവിറക്കി.