പാപ്പിനിശ്ശേരി :- വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിലെ ഗതാഗത പരിഷ്ക്കരണം വലിയ വിജയമാണെന്ന് റോഡ് ഗതാഗത എൻജിനിയറിങ് വിഭാഗവും വിലയിരുത്തി. ഇതിന്റെ ഭാഗമായി സ്ഥിരം സൂചനാ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു തുടങ്ങി. വളപട്ടണം പാലം-പഴയങ്ങാടി റോഡ് കവലയിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം വിജയകരമാണെന്ന് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിൽ കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ വിലയിരുത്തി.
കെ.എസ്.ടി.പി. റോഡിൽ കടവത്ത് വയൽ കവല മുതൽ കെ.സി.സി.പി.എൽ. പെട്രോൾ പമ്പ് മുൻവശം വരെയുള്ള ഭാഗം പഴയങ്ങാടിയിലേക്കുള്ള വാഹനങ്ങൾക്കായി ഇരുവശങ്ങളിലും വീതികൂട്ടാൻ പൊതുമരാമത്ത് റോഡ്‌സിനെയും കെ.എസ്.ടി.പി റോഡ്‌സ് വിഭാഗത്തെയും ചുമതലപ്പെടുത്തി. കോ ട്ടൺസ് റോഡിൽ വലിയ ചരക്ക് വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിടുന്നത് ഗതാഗതതsസ്സം സൃഷ്ടിക്കുന്നതിനാൽ, ഇത് ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. വലിയ വാഹനങ്ങൾ ചരക്ക് ഇറക്കി പോകണമെന്ന് നിർദേശിക്കും. റോഡരികിൽ കെ.എസ്.ഇ.ബി ഇറക്കിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനും യോഗത്തിൽ തീരുമാനമായി.
കെ.വി സുമേഷ് എം .എൽ.എ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, എസ്.ഐ പി.ഉണ്ണികൃഷ്ണൻ, ദേശീയപാതാ സൈറ്റ് എൻജിനിയർ ഹർകേഷ്, ദേശീയപാതാ ലയ്‌സൺ ഓഫീസർ കെ.വി അബ്ദുള്ള, പൊതുമരാമത്ത് റോഡ്‌സ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ രാം കിഷോർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് എൻജിനിയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.