തിരുവനന്തപുരം :- എല്ലാ ഏജന്റുമാർക്കും ആവശ്യമായ ലോട്ടറി ടിക്കറ്റുകൾ ഉറപ്പാക്കുമെന്നും ആരോടും വിവേചനമില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. ടിക്കറ്റുകളുടെ സീരിസ് വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ച് വിതരണം ചെയ്യുക എന്നത് വകുപ്പിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്ന് മനത്രി വ്യക്തമാക്കി. ചെറുകിട ഭാഗ്യക്കുറി ഏജൻറുമാർക്ക് ടിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കെ.ജെ. മാക്‌സി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി.
വർദ്ധിപ്പിക്കുന്ന സീരീസുകൾ ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിനുള്ള സാങ്കേതിക സൗകര്യം കൂടി ഉറപ്പു വരുത്തുന്നതോടു കൂടി ഈ പ്രക്രിയ പൂർണ്ണമാവും. അതോടുകൂടി നിലവിലെ ടിക്കറ്റ് ദൗർലഭ്യം ഇല്ലാതാവുകയും എല്ലാ ഏജന്റുമാർക്കും ആവശ്യമായ ടിക്കറ്റുകൾ ലഭ്യമാവുകയും ചെയ്യും. ഈ പ്രഖ്യാപനം സംബന്ധിച്ച തുടർനടപടികൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്വീകരിച്ചുവരികയാണ്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ സമ്മാന ഘടന പരിഷ്‌കരണം അന്തിമ ഘട്ടത്തിലാണെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി.
ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്നിൽക്കണ്ടാണ് ചെറുകിട ഏജന്റുമാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും, ഈ മേഖലയിൽ മുപ്പതിനായിരത്തോളം അധിക തൊഴിൽ സൃഷ്ടിക്കുന്നതിനുമായി ഭാഗ്യക്കുറിയുടെ സീരീസുകൾ വർദ്ധിപ്പിച്ച്, അച്ചടിക്കുന്ന ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും സമ്മാനഘടന പരിഷ്കരിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ 1,00,000 മുതൽ 9,99,999 വരെയുള്ള നമ്പറുകളായി ആകെ 9 ലക്ഷം ടിക്കറ്റുകളാണ് ഒരു സീരിസിൽ അച്ചടിക്കുന്നത്. നിലവിലെ സമ്മാന ഘടന പ്രകാരം അച്ചടിക്കാവുന്നതിന്റെ പരമാവധിയായ 12 സീരീസുകളിലായി ആകെ 1 കോടി 8 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്നുണ്ട്. ഇപ്രകാരം അച്ചടിക്കുന്ന മുഴുവൻ ടിക്കറ്റുകളും മിക്കവാറും ദിവസങ്ങളിലും ഓഫീസുകളിൽനിന്നും വിറ്റഴിയുന്നുണ്ട്.
ഓഫീസിലും ലഭിക്കുന്ന ടിക്കറ്റുകൾ ഓഫീസിലെത്തുന്ന ഏജന്‍റുമാരുടെ അപേക്ഷയുടെ സീനിയോറിറ്റി ഏജൻസി സീനിയോറിറ്റി, ടിക്കറ്റ് എടുക്കുന്നതിലെ കൃത്യത, ഓഫീസിലെ ടിക്കറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് ക്വാട്ടയായി അനുവദിച്ചു നൽകുന്നത്. ക്വാട്ട ടിക്കറ്റുകൾ ഏജന്റുമാർക്ക് കൃത്യമായി ലഭ്യമാക്കാറുണ്ട്. അവ അകാരണമായി വെട്ടിക്കുറയ്ക്കാറില്ല. അനുവദിക്കപ്പെട്ടിട്ടുള്ള ടിക്കറ്റുകൾ ഇപ്രകാരം ക്വാട്ടയായി ഓഫീസിൽ നിന്നും ഏജന്റുമാർക്ക് വിതരണം ചെയ്യുന്നുള്ളു. അതുകൊണ്ടുതന്നെ ഏതെങ്കിലും വിഭാഗം ഏജന്റുമാർക്ക് ടിക്കറ്റുകൾ കൂടുതലോ ആവശ്യത്തിലധികമോ വകുപ്പിൽനിന്ന് നൽകുന്നില്ല. ഏജന്റുമാരോട് വിവേചനപരമായ യാതൊരുവിധ പ്രവർത്തനങ്ങളും ജില്ലാ/സബ് ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നുമുണ്ടാവുന്നില്ല.
കൊവിഡിനുശേഷം പല മേഖലകളിലും തൊഴിൽ നഷ്ടപ്പെട്ടവരും, കായികമായി അധ്വാനമുള്ള മറ്റു ജോലികൾ ചെയ്യുന്നതിന് സാധിക്കാത്തതുമായ നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നു വന്നതിന്റെ ഫലമായി നിലവിൽ അച്ചടിക്കുന്ന ടിക്കറ്റുകൾ എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് വിതരണം ചെയ്യാനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഏജന്റുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ബുദ്ധിമുട്ട് മറികടക്കുന്നതിനായി, ഒരു താൽക്കാലിക സംവിധാനം എന്ന നിലയിൽ, ഉയർന്ന സ്ലാബിൽ ടിക്കറ്റെടുക്കുന്ന ഏജന്റുമാരുടെ പക്കൽ നിന്നും മൂന്നു ഘട്ടങ്ങളിലായി 2 ശതമാനം ടിക്കറ്റുകൾ വെട്ടിക്കുറച്ച് ഭിന്ന ശേഷിക്കാർ (കാഴ്ച പരിമിതർക്ക് മുൻഗണന), വയോജനങ്ങൾ, സ്ത്രീകൾ, പരിഗണന അർഹിക്കുന്ന മറ്റുള്ളവർ, 300-ൽ താഴെ ടിക്കറ്റെടുക്കുന്നവർ എന്നിവർക്ക് നൽകുന്നതിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരത്തിൽ പരിഗണന അർഹിക്കുന്ന വിഭാഗം ഏജന്റുമാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പു വരുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.