എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപവത്കരിക്കുന്നത് പരിഗണനയിൽ - മന്ത്രി വി.ശിവൻകുട്ടി



കോഴിക്കോട് :- റാഗിങ് കർശനമായി തടയുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ സെല്ലുകൾ രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇതുസംബന്ധി ച്ച് പഠിച്ച് റിപ്പോർട്ടുനൽകാൻ ഉന്നതതലസമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ ക്ലാർക്ക് കുറ്റക്കാരനാണെന്ന് കണ്ടതിനെത്തുടർന്ന് അയാൾക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ്.

എറണാകുളം ഗ്ലോബൽ സ്കൂളിലെ വിദ്യാർഥി മെഹർ ജീവനൊടുക്കിയ സംഭവത്തിലും സ്കൂൾ മാനേജ്‌മെന്റ് മറുപടി നൽകിയിട്ടുണ്ട്. റാഗിങ് റിപ്പോർട്ടുചെയ്തിട്ടും ചില അൺ എയ്‌ഡഡ്, എയ്‌ഡഡ് സ്കൂളുകൾ നടപടിയെടുക്കാതിരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ സർക്കാർ തക്കനടപടി സ്വീകരിക്കും. ചില പ്രധാനാധ്യാപകരും കണ്ടില്ലെന്ന് നടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം വർധിപ്പിക്കുന്നതിനായി സമഗ്ര ഗുണമേന്മാപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള സംസ്ഥാനതല ശില്പശാല 18-ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നുമുതൽ പത്തു വരെയാണ് പദ്ധതി നടപ്പാക്കുക. എട്ടാംക്ലാസിൽ സബ്‌ജക്ട് മിനിമം നടപ്പാക്കും. ഒരു വിഷയത്തിൽ തോറ്റാലും പരാജയപ്പെടുത്തില്ല. മാർക്കുകുറഞ്ഞാൽ ആവശ്യമുള്ള സമയമെടുത്ത് ഓറിയന്റേഷൻ ക്ലാസ് നൽകി വിജയിപ്പിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post