കൊച്ചി :- ജയിലിൽ മെഡിക്കൽ സൗകര്യമില്ലെന്നു പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടില്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ആർക്കും ജാമ്യം അനുവദിക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിൽ 'വലിയ' ആൾക്കാരുടെ ജാമ്യാപേക്ഷകൾ മെഡിക്കൽ ടൂറിസമായി മാറിയെന്നും അത് അനുവദിക്കില്ലെന്നും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. പാതിവിലത്തട്ടിപ്പ് കേസിൽ എൻജിഒകോൺഫെഡറേഷൻ ചെയർമാൻ കെ.എൻ ആനന്ദകുമാറിന്റെ ജാമ്യ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും ചൂണ്ടി ക്കാട്ടിയാണ് ആനന്ദകുമാർ ജാമ്യ ഹർജി നൽകിയത്.
ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കുന്നത് നിർത്തിയെന്നു കോടതി പറഞ്ഞു. ഇതിനു കാരണവും വിശദീകരിച്ചു. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ പ്രതിയായ മുൻമന്ത്രി ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടെന്ന് അറിയിച്ചു ജാമ്യാപേക്ഷ നൽകിയിരുന്നു. അപേക്ഷ തള്ളിയെങ്കിലും ജയിലിൽ തിരിച്ചയയ്ക്കുമ്പോൾ ജാമ്യാപേക്ഷ നൽകാമെന്നു വ്യക്തമാക്കി. ജയിലിലെത്തി അടുത്ത ദിവസംതന്നെ ജാമ്യാപേക്ഷ നൽകി. മരിച്ചുപോകുമെന്നു പറഞ്ഞായിരുന്നു അപേക്ഷ. ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരെ തയാറായി.