തിരുവനന്തപുരം :- അധ്യാപകർക്കെതിരായ പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി മാത്രം കേസെടുത്താൽ മതിയെന്ന് സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് പ്രാഥമികാന്വേഷണം നടക്കുന്ന കാലയളവിൽ അധ്യാപകരെ അറസ്റ്റു ചെയ്യരുത്. സ്കൂളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി വിദ്യാർഥികളോ രക്ഷിതാക്കളോ നൽകുന്ന പരാതികളിൽ പ്രാഥമികാന്വേഷണത്തിനുശേഷം തുടർനടപടികളിലേക്ക് നീങ്ങിയാൽ മതിയെന്നാണ് പോലീസ് മേധാവിയുടെ സർക്കുലർ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്.
മൂന്നുവർഷം മുതൽ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടി പരാതി ലഭിച്ചാൽ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്തണം. ഇക്കാര്യത്തിൽ അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കിൽ നോട്ടീസ് നൽകിയാകണം തുടർനടപടികളെടുക്കേണ്ടത്. സത്യാവസ്ഥ കണ്ടെത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാതന്നെ കേസ് നിലനിൽക്കുമെന്നുകണ്ടാൽ തുടർനടപടികളിലേക്ക് നീങ്ങാം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം.