റിയാദ് :- കപ്പൽ വഴി ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘമെത്തി. ‘വാസ എക്സ്പ്രസ്’ എന്ന കപ്പലിൽ സുഡാനിൽ നിന്നെത്തിയ 1,407 തീർഥാടകരുടെ ആദ്യ സംഘത്തെ ജിദ്ദ ഇസ്ലാമിക തുറമുഖത്ത് അധികൃതർ ഊഷ്മളാമയി വരവേറ്റു. തീർഥാടകരെ സ്വീകരിക്കുന്നതിനും പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു.
ഗതാഗത-ലോജിസ്റ്റിക്സ് സഹ മന്ത്രി അഹമ്മദ് ബിൻ സുഫ്യാൻ അൽഹസ്സൻ, തുറമുഖ അതോറിറ്റി (മവാനി) ആക്ടിങ് ചെയർമാൻ മാസിൻ ബിൻ അഹമ്മദ് അൽതുർക്കി, തുറമുഖത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് തീർഥാടകരെ സ്വീകരിച്ചത്.
ഹജ്ജ് തീർഥാടകർക്കായി തുറമുഖ അതോറിറ്റി വലിയ ഒരുക്കമാണ് പൂർത്തിയാക്കിയിരിക്കുന്നത്. 100 ഇമിഗ്രേഷൻ കൗണ്ടറുകൾ, 300 ലഗേജ് വണ്ടികൾ, ഡോക്കിങ് കപ്പലുകൾക്കായി ഒമ്പത് മറൈൻ ടഗ്ഗുകൾ, 12 സപ്പോർട്ട് മറൈൻ വെസ്സലുകൾ, 24 സുരക്ഷാ പട്രോളിങ് ടീമുകൾ, 13 ആംബുലൻസുകൾ, ഫയർ എൻജിനുകൾ, ഒരു സംയോജിത ആരോഗ്യ കേന്ദ്രം, 5,000 തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾ, പ്രായമായവർക്കും രോഗികൾക്കുമായി പ്രത്യേക സംവിധാനങ്ങൾ എന്നിവയെല്ലാം പൂർണസജ്ജമാണ്.