തിരുവനന്തപുരം :- വനത്തിനുള്ളിലോ പുറത്തോ വച്ച് പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചാൽ ആശ്രിതർക്കു നഷ്ടപരിഹാരമായി ഇനി 4 ലക്ഷം രൂപ ലഭിക്കും. 2 ലക്ഷം ആയിരുന്ന തുകയാണ് സർക്കാർ ഉയർത്തിയത്. പരുക്കേൽക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ വരെ ലഭിക്കും. ദുരന്തപ്രതികരണ നിധിയിൽനിന്നാണു മുഴുവൻ തുകയും ഇനി അനുവദിക്കുക. നേരത്തേ വനം വകുപ്പാണു നൽകിയിരുന്നത്. മനുഷ്യ-വന്യജീവി സംഘർഷം സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണിത്.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുന്ന വ്യവസ്ഥയിൽ മാറ്റമില്ല. ദുരന്തപ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷവും വനംവകുപ്പിൻ്റെ തനതു ഫണ്ടിൽനിന്ന് 6 ലക്ഷവുമാണു നൽകുക. മുൻപ് വനം വകുപ്പാണു മുഴുവൻ തുകയും നൽകിയിരുന്നത്. അംഗീകൃത മെഡിക്കൽ പ്രാക്ടിഷണർ മരണം സാക്ഷ്യപ്പെടുത്തണം. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ദുരിതാ ശ്വാസ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ഏർപ്പെടവേ മരണമടയുന്നവരുടെ കുടുംബങ്ങൾക്കും സഹായം ലഭിക്കും. റേഞ്ച് ഓഫിസർ ഇതു സാക്ഷ്യപ്പെടുത്തണം. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കഴിഞ്ഞ വർഷം മാർച്ച് 7 മുതലാണ് പ്രാബല്യം.