തിരുവനന്തപുരം :- വീട്ടിൽ വളർത്തുന്ന നായ്ക്കൾക്കു നിർബന്ധിത വന്ധ്യംകരണം നടപ്പാക്കാൻ നിയമനിർമാണം ആലോചനയിൽ. നായയുടെയും ഉടമയുടെയും പേരു വിവരങ്ങൾ ഉൾപ്പെടുത്തിയ ചിപ്പ് വീട്ടിൽ വളർത്തുന്ന നായ്ക്കളുടെ ചെവിയിൽ ഘടിപ്പിക്കുന്നതും നിയമപരമായി നിർബന്ധമാക്കും. ഇതു സംബന്ധിച്ച് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതു പരിശോധിക്കാൻ മന്ത്രി ജെ.ചിഞ്ചുറാണി വകുപ്പുതല യോഗത്തിൽ നിർദേശം നൽകി.
തെരുവിൽ വളരുന്ന മൃഗങ്ങ ളിൽ ഭൂരിഭാഗവും വീടുകളിൽ നിന്ന് ഉപേക്ഷിക്കുന്നവയും അവയുടെ അനന്തര തലമുറകളുമാണെന്ന കണ്ടെത്തലാണ് വീടുകളിൽതന്നെ വന്ധ്യംകരണം നിർബന്ധമാക്കാനുള്ള ആലോചനയിലേക്കു നയിച്ചത്. വിവിധയിനം നായ്ക്കളുടെ പ്രജനനത്തിനുള്ള ബ്രീഡിങ് കേന്ദ്രങ്ങൾക്കു പ്രത്യേക ലൈസൻസ് നിർബന്ധമാക്കും. ലൈസൻസ് ഇല്ലാത്ത പ്രജനന കേന്ദ്രങ്ങൾക്കെതിരെ നടപടിയുണ്ടാകുന്ന വിധമായിരിക്കും നിയമം വരിക. രോഗം ബാധിച്ച നായ്ക്കളെ പുറന്തള്ളുന്നത് ഒഴിവാക്കാനാണ് ചിപ്പ് ഘടിപ്പിക്കാനുള്ള നിർദേശം മുന്നോട്ടു വച്ചത്.
ഭേദഗതിക്കാവശ്യമായ നിർദേശങ്ങൾ സമാഹരിച്ച് നിയമ സാധുത പരിശോധിച്ച ശേഷമാകും നിയമനിർമാണ നടപടികളിലേക്കു കടക്കുക. വന്ധ്യംകരിക്കുന്നതിനുള്ള എബിസി (മൃഗ പ്രജനന നിയന്ത്രണ) കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താനുള്ള പ്രയാസവും അവ നിർമിക്കാനും പരിപാലിക്കാനുമുള്ള ചെലവും കണക്കിലെടുത്ത്. സഞ്ചരിക്കുന്ന ഓപ്പറേഷൻ തിയറ്റർ ആരംഭിക്കും. ഇതോടൊപ്പം, ഇളക്കി മാറ്റാവുന്ന കൂടുക ളുമുണ്ടാകും.
നായ്ക്കളെ പിടികൂടുന്ന പ്രദേശത്തിനു സമീപം തന്നെ വന്ധ്യംകരണ ശസ്ത്രക്രിയ നട ത്തി കൂടുകളിൽ പാർപ്പിച്ചു മുറിവുണങ്ങിയ ശേഷം തിരികെ വിടും. മൊബൈൽ യൂണിറ്റിന്റെ രൂപരേഖയ്ക്ക് അനിമൽ വെൽഫെയർ ബോർഡിൻ്റെ അനുമതി ലഭിച്ചെന്നും ഇവയുടെ പ്രവർത്തനം വൈകാതെ ആരംഭിക്കുമെന്നും മൃഗസംരക്ഷണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഏകദേശം 25 ലക്ഷം രൂപയാണ് ഒരു യൂണിറ്റ് തയാറാക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്.