മഴക്കാലമാണ്, രോഗങ്ങൾ പടരുന്നു ; പൊതുജനങ്ങൾ ജാഗ്രത പുലർത്തണം


എറണാകുളം :- പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളു എന്നും ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം ഉറപ്പാക്കി കൊതുക് കൂത്താടി വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാദേവി അറിയിച്ചു.

മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മഴക്കാലരോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 16,23,30 എന്നീ തീയതികളിലായി നടക്കുന്നുണ്ട്. കൂടാതെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഉറവിടനശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുന്നതിന് എല്ലാവരും പങ്കാളികളാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇടവിട്ടുള്ള ശക്തിയായ മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും, പ്ലാന്റേഷനുകളിലും, കൃഷിയിടങ്ങളിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരുവാനും സാധിക്കും. വീടുകളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുകയും മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പ്രധാനം 

പകർച്ചവ്യാധികൾ പ്രതിരോധിക്കുവാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം

കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുവാനും ശ്രദ്ധിക്കേണ്ടതാണ്. 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഒ.ആര്‍.എസ്. ലായിനിയും ഏറെ ഫലപ്രദമാണ്. പാനീയ ചികിത്സ കൊണ്ട് ഫലം കിട്ടിയില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

 മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. അവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

മഴക്കാലത്തു വെള്ളക്കെട്ടിലും മലിന ജലത്തിലും സമ്പർക്കം വരാൻ സാധ്യത ഏറിയതിനാൽ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.മലിനജലസമ്പർക്കമുണ്ടായാൽ കാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. കാലുകളിൽ മുറിവുള്ളവർ മുറിവിൽ വെള്ളം തട്ടാത്തവിധം ഡ്രസ്സ്‌ ചെയ്യാൻ ശ്രദ്ധിക്കണം. കുട്ടികൾ മലിനജലത്തിൽ കളിക്കുന്നതും നീന്തുന്നതും ചൂണ്ടയിടുന്നതുമെല്ലാം എലിപ്പനി സാധ്യത കൂട്ടുന്നു.എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാനാകും. പനിയും മറ്റ് ലക്ഷണങ്ങളും കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സിക്കുവാനും രോഗലക്ഷങ്ങളുള്ളവർ മറ്റുള്ളവുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കിക്കൊണ്ട് രോഗപകർച്ച തടയുന്നതിന് എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

Previous Post Next Post