മുഴപ്പിലങ്ങാട് ധർമ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പഡതി ഒന്നാംഘട്ട പ്രവൃത്തി പൂർത്തികരിച്ചതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

 


മുഴപ്പിലങ്ങാട് ബീച്ച് ടൂറിസം പദ്ധതി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് -ധർമ്മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടപൂർത്തീകരണം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുഴപ്പിലങ്ങാട് ബീച്ച് വികസനത്തിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. കേരളത്തിന് പൊതുവിലും കണ്ണൂരിന് പ്രത്യേകിച്ചും ടൂറിസം വികസനരംഗത്ത് ഒരു നാഴികക്കല്ലായി മാറുന്ന ഒന്നാണ് മുഴുപ്പിലങ്ങാട് ബീച്ച് പദ്ധതി. ഏഷ്യയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബീച്ചാണിത്. ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയ്ക്ക് നമ്മുടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള ബീച്ചാണിത്. ടൂറിസ്റ്റുകൾക്ക് ബീച്ചിലൂടെ ഡ്രൈവ് ചെയ്യുക എന്നത് വലിയൊരു ഹരമായി മാറുന്നു. ആ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സംസ്ഥാനം ടൂറിസം രംഗത്ത് വലിയൊരു കുതിപ്പിലാണ് നിൽക്കുന്നത്. ആഭ്യന്തര സഞ്ചാരികൾ, വിദേശ സഞ്ചാരികൾ ഇവരെയെല്ലാം കൂടുതലായി ആകർഷിക്കാൻ ഈ ബീച്ചിന് കഴിയും എന്നതാണ് പ്രത്യേകത. ഇതോടൊപ്പം ധർമ്മടം ബീച്ചും ധർമ്മടം ദ്വീപും ഉണ്ട്. ഇതിന്റെ എല്ലാം വികസനം ശരിയായ രീതിയിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു


233 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണ് ഈ വികസനത്തിന് ആവിഷ്‌കരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്തിന്റെ വികസനവും വരും. യഥാർത്ഥത്തിൽ കേരളത്തിന്റെ ആകെ ടൂറിസം വികസനത്തിന് ഈ പദ്ധതി ഉപകരിക്കും. നാല് ക്യാരക്ടർ ഏരിയകളായി തിരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കാൻ ആരംഭിച്ചത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശം, തെക്കുവശം, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിവയാണ് ക്യാരക്ടർ ഏരിയകൾ. ഇതിന്റെ ആദ്യ ക്യാരക്ടർ പദ്ധതിയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. 62 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കിയത്. മറ്റ് ഏരിയകളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശത്ത് വാക്ക് വേ, റിഫ്രഷ്മെന്റ് സെന്ററുകൾ, വാഹന പാർക്കിംഗ് സൗകര്യം ഇവയെല്ലാം ഏർപ്പെടുത്തുകയാണ്. മുഴപ്പിലങ്ങാട് ബീച്ചിന്റെ തെക്കുവശത്ത് സീറ്റിങ് ഏരിയ, ടോയ്ലറ്റ്, കിയോസ്‌ക്  പാർക്കിംഗ് ഇവയൊരുക്കും. ധർമ്മടം ബീച്ചിൽ ഫ്ളോട്ടിങ് ഡക്ക്, മ്യൂസിക് ഫൗണ്ടെയിൻ, ജോഗിങ് ആൻഡ് സൈക്ലിങ് ട്രാക്ക് ഇവയെല്ലാം നിർമ്മിക്കും. ദേശാടനപ്പക്ഷികൾ വന്നുചേരുന്ന ധർമ്മടം ഐലൻഡിൽ ഒരു നേച്ചർ ഹബ്ബ് ഒരുക്കാനാണ് ശ്രമിക്കുന്നത്. അണ്ടർ വാട്ടർ സ്‌കൾപ്ചർ ഗാർഡൻ, എലവേറ്റട് നേച്ചർ വാക്ക്,  ഇവയെല്ലാം ഇതിന്റെ ഭാഗമായി നിർമ്മിക്കും. ദ്വീപിലേക്കുള്ള പ്രവേശന സാധ്യതകൾ കൂടി പരിശോധിച്ചുള്ള പദ്ധതി രൂപരേഖ തയ്യാറാക്കി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ടൂറിസം മേഖലയിലെ വികസനത്തിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാരിസ്ഥിതിക ഘടകങ്ങളെ കൂടി സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുകയാണ്. വിനോദസഞ്ചാര മേഖലയെ കൂടുതൽ ആകർഷണീയവും പരിസ്ഥിതി സൗഹൃദവും ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്. മറ്റെല്ലാ മേഖലകളിലും എന്നപോലെ വിനോദസഞ്ചാര മേഖലയിലും സുസ്ഥിര ഇടപെടലുകൾ നടത്തണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് ടൂറിസം മേഖല നൽകുന്നത്. വടക്കൻ കേരളത്തിൽ വിശേഷിച്ച് മലബാറിൽ നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. അവയെല്ലാം ഇപ്പോഴും സഞ്ചാരികളുടെ പൂർണ്ണ ശ്രദ്ധയിൽ എത്തിയെന്ന് പറയാൻ ആവില്ല. അവയെല്ലാം സഞ്ചാരികളുടെ ശ്രദ്ധയിലേക്കും ലോക ശ്രദ്ധയിലേക്കും  എത്തിക്കുന്നതിനുള്ള നടപടികളാണ് നാം സ്വീകരിച്ചു വരുന്നത്.


മലബാറിലേക്ക് ടൂറിസം നിക്ഷേപം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രത്യേക ബി ടു ബി മീറ്റ് സംഘടിപ്പിച്ചത്. ഇതിലൂടെ ടൂറിസം മേഖലയ്ക്ക് നല്ല നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമേയാണ് നേരത്തെ നടപ്പാക്കിവരുന്ന തലശ്ശേരി പൈതൃക സർക്യൂട്ട്, മലബാർ റിവർ ക്രൂയിസ് പദ്ധതികൾ. ബേക്കൽ, മുഴപ്പിലങ്ങാട്, ധർമ്മടം തുടങ്ങിയ ബീച്ചുകൾ വികസിപ്പിക്കുകയും അവിടങ്ങളിൽ സ്റ്റാർ ഹോട്ടൽ സൗകര്യങ്ങൾ അടക്കം ഒരുക്കുകയുമാണ്. ഇതെല്ലാം കേരളത്തിന്റെയും വിശേഷിച്ച് മലബാറിന്റെയും ടൂറിസം മുന്നേറ്റത്തിൽ വലിയ സംഭാവന നൽകുന്നവയായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Previous Post Next Post