ന്യൂഡൽഹി :- കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്‌ണോയി, ബോംബെ ഹൈക്കോടതിയിലെ അതുൽ എസ് ചന്ദൂർക്കർ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ കേന്ദ്രാനുമതിയോടെ രാഷ്ട്രപതി അംഗീകരിച്ചു വിജ്‌ഞാപനമിറക്കി. ഇതോടെ സുപ്രീംകോടതിയിൽ പൂർണ അംഗബലമായി. 34 ആണ് അനുവദനീയ അംഗബലം.
അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് അഞ്ജാരിയ (60), 2011 ൽ ഗുജറാത്തിൽ അഡീഷനൽ ജഡ്ജിയും 2013 ൽ സ്‌ഥിരം ജഡ്‌ജിയുമായി. കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടക ചീഫ് ജസ്റ്റിസായി. ജോധ്‌പുരിൽ ജനിച്ച ജസ്റ്റിസ് വിജയ് ബിഷ്ണോയി (61) 2013 ലാണ് അഡിഷനൽ ജഡ്‌ജിയായത്. 2015 ൽ രാജസ്‌ഥാൻ ഹൈക്കോടതിയിൽ സ്‌ഥിരം ജഡ്ജിയും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി. പുണെയിൽ ജനിച്ച ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ (60) 2013 ലാണ് അഡിഷനൽ ജഡ്‌ജിയായത്. 2016 ൽ സ്‌ഥിരം ജഡ്‌ജിയായി. ജസ്റ്റിസ് അഞ്ജാരിയയ്ക്കും ജസ്റ്റിസ് ചന്ദൂർക്കർക്കും സുപ്രീംകോടതിയിൽ 5 വർഷത്തെ കാലയളവ് ലഭിക്കും. ജസ്റ്റിസ് ബിഷ്‌ണോയിക്ക് 4 വർഷവും.