കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവത്തിൻ്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. അവിൽ, നെയ്യ് എഴുന്നള്ളത്ത് എത്തുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുക. കാക്കയങ്ങാട് പാലയിലെ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിലും മാലൂർപ്പടി ക്ഷേത്രത്തിൽ നിന്ന് നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും.
ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർകാവിന്റെ പ്രവേശനകവാടത്തിന് മുന്നിലായി ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്ന് തണ്ണീർക്കുടി ചടങ്ങ് ആരംഭിക്കും. തുടർന്ന് മന്ദംചേരിയിലെ ബാവലി പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിക്കും. അവിൽ അളവ്, നെല്ലളവ് ചടങ്ങുകളും നടക്കും. രാത്രി ആയില്യാർകാവിൽ പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ അപ്പടനിവേദ്യവും പൂജകളുമുണ്ടാകും. പ്രക്കൂഴം ചടങ്ങോടെ പാരമ്പര്യ വ്രതനിഷ്ഠകൾക്ക് തുടക്കമാകും.