കാലവര്‍ഷം കനക്കുന്നു ; വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു


കല്‍പ്പറ്റ :- കാലവര്‍ഷം കനത്തുപ്പെയ്യുന്ന വയനാട്ടില്‍ ആദ്യ ദുരിതാശ്വാസ ക്യാമ്പും തുറന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്‍പ്പെട്ട നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് കോളിയാടി എയുപിഎസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. മൂന്ന് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് തല്‍ക്കാലം മാറ്റിയിരിക്കുന്നത്. ക്യാമ്പില്‍ അഞ്ച് പുരുഷന്‍മാരും ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമുള്ളതായി അധികാരികള്‍ അറിയിച്ചു.

ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതു ജനങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം നമ്പര്‍ -7558048309. മറ്റു നമ്പറുകള്‍: സെക്രട്ടറി- 9400389509, അസിസ്റ്റന്റ് സെക്രട്ടറി -961132850, പ്രസിഡന്റ് - 8157047480, വൈസ് പ്രസിഡന്റ് - 8547810770. 

ജില്ല കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. ടോള്‍ ഫ്രീ നമ്പര്‍ -1077, ജില്ലാതലം -04936-204151, മൊബൈല്‍ -9526804151, 8078409770. 

സുല്‍ത്താന്‍ ബത്തേരി താലൂക്ക് - 04396-223355, 04936-220296, മൊബൈല്‍ -6238461385, 9447097707. മാനന്തവാടി താലൂക്ക് - 04395-241111, 04395-240231 മൊബൈല്‍ -9446637748, 9447097704.

മീനങ്ങാടിക്കടുത്ത കൃഷ്ണഗിരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ആളപായമില്ല. മരം കുറുകെ വീണതിനാല്‍ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതിയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂര്‍ നീണ്ട പ്രയത്‌നത്തില്‍ മരം പൂര്‍ണമായും ഗതാഗതയോഗ്യമാക്കി. മുത്തങ്ങയിലും റോഡിന് കുറുകെ വീണതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി. ഈ പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു.

ബത്തേരിക്കടുത്ത നെന്മേനി പല്ലടംകുന്ന് നഗര്‍ ഉന്നതിയില്‍ വീടിന് മുകളിലേക്കു മരം വീണു. വീട്ടിലുണ്ടായിരുന്ന കുടുംബത്തെ സുരക്ഷിതമായി മാറ്റി. മറ്റൊരു മരത്തില്‍ തങ്ങി നിന്നതിനാലാണ് അപകടം ഒഴിവായത്. സുല്‍ത്താന്‍ബത്തേരിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ാറ്റിലും മഴയിലും മരം വീടിന് മുകളില്‍ വീണു. ചെട്ടിമൂല പൂമല ചേന്നാത്ത് വീട്ടില്‍ ജോര്‍ജിന്റെ വീടിന് മുകളിലാണ് മരം വീണത്. വെങ്ങപ്പള്ളി വില്ലേജില്‍ ലക്ഷംവീട് അംഗനവാടിയ്ക്ക് സമീപം ഷുഹൈബ് എന്നയാളുടെ വീടിന് മുകളില്‍ മരം വീണു.  

കോട്ടത്തറ വില്ലേജിലെ മടക്കിമല ഗവ സ്‌ക്കൂളിന്റെ ചുറ്റുമതില്‍ 20 മീറ്ററോളം നീളത്തില്‍ തകര്‍ന്നുവീണു. സ്‌ക്കൂളിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന മതിലാണ് ഇടിഞ്ഞത്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ വീടിന്റെ മതിലിടിഞ്ഞ് വീടിന് നാശമുണ്ടായി.

പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്തില്‍ കാപ്പുട്ടിക്കലില്‍ എന്ന സ്ഥലത്ത് തോട് നികത്തിയതിനെ തുടര്‍ന്ന് അഞ്ച് വീടുകളില്‍ വെള്ളം കയറി. ഇവിടെ മൂവായിരത്തോളം വാഴകളും നശിച്ചു.

 

Previous Post Next Post