മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ; കുണ്ടൻചാൽ കോളനിയിൽ നിന്നും മാറാൻ സന്നദ്ധരായവർക്ക് 10 ലക്ഷം വീതം നൽകിയെന്ന് സർക്കാർ


കണ്ണൂർ :- മണ്ണിടിച്ചിൽ ഭീഷണിയുള്ള ചിറയ്ക്കൽ കുണ്ടൻചാൽ കോളനിയിൽ നിന്നും മാറി താമസിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച 7 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം അനുവദിച്ചതായി കണ്ണൂർ തഹസിൽദാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കുണ്ടൻചാൽ കോളനിയിലെ മറ്റ് പ്രശ്നബാധിത പ്രദേശങ്ങളിലെ താമസക്കാർ മാറിതാമസിക്കാൻ സമ്മതമാണെന്ന് അറിയിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കളക്ടർക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ കണ്ണൂർ തഹസിൽദാർ ഉറപ്പു നൽകി. കമ്മീഷൻ സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ ചിറയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹാജരായി.

മണ്ണിടിച്ചിൽ നേരിടുന്ന കോളനിപ്രദേശത്തെ 34 കുടുംബങ്ങളെ ശാശ്വതമായി പുനരധിവസിപ്പിക്കുന്നതിന് അഴീക്കോട് എം.എൽ.എ. മുഖാന്തിരം സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുളളതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സർക്കാരിൽ നിന്നുമുള്ള മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2023 ലെ കാലവർഷക്കെടുതിയിൽ 10,000 രൂപ വീതം ദുരിതബാധിതർക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയിട്ടുണ്ട്. ദുരന്തസാധ്യതയുള്ള സ്ഥലത്ത് നിന്നും മാറിതാമസിച്ചവർക്ക് വീട്ടുവാടകയിനത്തിൽ 50,000 രൂപ ധനസഹായം നൽകിയിട്ടുണ്ട്. പഞ്ചായത്തിന്റെ പരിമിതമായ വരുമാന സ്രോതസിൽ നിന്നും വീട്ടുവാടക നിരന്തരം നൽകാനുള്ള പരിമിതിയുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇ.എം. ബിന്ദു, വി. ദേവദാസ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.




Previous Post Next Post