മത്സ്യങ്ങൾ വെള്ളത്തിൽ നിന്ന് കരയിൽ പിടിച്ചിടുമ്പോൾ മരണത്തിന് തൊട്ടുമുൻപ് കടന്നുപോകുന്നത് അതികഠിനമായ വേദനയിലൂടെ എന്ന് പഠന റിപ്പോർട്ട്. രണ്ടു മിനിറ്റ് മുതൽ 20 മിനിറ്റ് വരെ മത്സ്യങ്ങൾക്ക് ഈ വേദന അനുഭവപ്പെടുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വടക്കേ അമേരിക്കൻ കോൾഡ് വാട്ടർ മത്സ്യമായ റെയിൻബോ ട്രൗട്ട് ഉൾപ്പടെയുള്ള മത്സ്യങ്ങളിൽ നടത്തിയ ശാസ്ത്രീയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. റെയിൻബോ ട്രൗട്ട് മത്സ്യം കരയിൽ കിടന്നു മരിക്കുന്നതിനു മുൻപായി 10 മിനിറ്റു നേരത്തേക്ക് മിതമായതോ കഠിനമായതോ ആയ വേദന സഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. കരയിൽ അകപ്പെട്ട് വായുവുമായി സമ്പർക്കത്തിൽ വന്നാൽ ഒരു മിനിറ്റിനുള്ളിൽ തന്നെ മത്സ്യങ്ങൾ സമ്മർദ്ദത്തിന്റെ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുമെന്ന് പഠനം കണ്ടെത്തി.
60 സെക്കൻഡിനുള്ളിൽ, മത്സ്യങ്ങൾക്ക് ഹൈഡ്രോമിനറൽ അസന്തുലിതാവസ്ഥ അനുഭവപ്പെടാൻ തുടങ്ങും. മത്സ്യങ്ങളുടെ ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥയിലെ ഒരു തകരാറാണ് ഹൈഡ്രോമിനറൽ അസന്തുലിതാവസ്ഥ. ഈ അവസ്ഥ മൂലമാണ് മത്സ്യങ്ങൾക്ക് അതികഠിനമായ വേദനയും അസ്വസ്ഥതകളും അനുഭവപ്പെടുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.
ചില സന്ദർഭങ്ങളിൽ മത്സ്യങ്ങളെ ഐസിലോ തണുത്ത വെള്ളത്തിലോ ഇട്ട് കൊലപ്പെടുത്താറുണ്ട്. ഈ രീതി കൂടുതൽ വേദന അവയ്ക്ക് ഉണ്ടാക്കും എന്നാണ് പഠനം പറയുന്നത്. ഐസ് വെള്ളത്തിൽ, മത്സ്യങ്ങളുടെ ബോധം നഷ്ടപ്പെടാൻ കൂടുതൽ സമയമെടുക്കും. തൽഫലമായി, അവ കൂടുതൽ നേരം ജീവനോടെയും വേദനയോടെയും തുടരും.
മത്സ്യങ്ങളെ ഏറ്റവും വേദന കുറഞ്ഞ രീതിയിൽ കൊലപ്പെടുത്താനുള്ള മാർഗ്ഗം ഇലക്ട്രിക് ഷോക്ക് ആണെന്നും ഗവേഷകർ പറയുന്നു. ഇത് മരണത്തിനു മുൻപുള്ള അവയുടെ വേദന ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയതായാണ് ഇവർ പറയുന്നത്.