ആന്റി റാഗിങ് ; വ്യവസ്ഥകൾ പാലിക്കാത്ത 89 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസ്, കേരളത്തിലെ 5 സ്ഥാപനങ്ങൾ


ന്യൂഡൽഹി :- റാഗിങ് തടയുകയെന്ന ലക്ഷ്യത്തോടെ 2009ൽ കൊണ്ടുവന്ന ആന്റി റാഗിങ് നിയമത്തിലെ വ്യവസ്‌ഥ പാലിക്കാത്ത രാജ്യത്തെ 89 ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കു കാരണം കാണിക്കൽ നോട്ടിസ്. ഇതിൽ കേരളത്തിലെ കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, മലപ്പുറം മലയാളം യൂണിവേഴ്സ‌ിറ്റി, പാലക്കാട് ഐഐടി, തിരുവനന്തപുരം കേരളം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, തൃശൂർ കേരള കലാമണ്ഡലം എന്നീ അഞ്ചു സ്ഥാപനങ്ങളുമുണ്ട്.

റാഗിങ്ങിൽ ഭാഗമാകില്ലെന്നു വിദ്യാർഥികളിൽ നിന്നുള്ള സത്യ വാങ്മൂലം നിർബന്ധമായി വാങ്ങി സമർപ്പിക്കണമെന്നും റാഗിങ് വിരുദ്ധ മാനദണ്ഡങ്ങളെല്ലാം പാലിച്ചുവെന്നുള്ള റിപ്പോർട്ട് ലഭ്യമാക്കണമെന്നും യുജിസി നേരത്തെ നിർദേശിച്ചിരുന്നു. ഇതു പാലിക്കാത്ത സ്‌ഥാപനങ്ങൾക്കാണു നോട്ടിസ്.

യുജിസി ചട്ടങ്ങൾ പാലിച്ചില്ലെന്നു മാത്രമല്ല, വിദ്യാർഥികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും നോട്ടിസിൽ പറയുന്നു. 30 ദിവസത്തിനുള്ളിൽ സത്യവാങ്മൂലവും റിപ്പോർട്ടും ലഭ്യമാക്കണമെന്നും ക്യാംപസിൽ നടപ്പാക്കിയ റാഗിങ് പ്രതിരോധ നടപടികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാൽ യുജിസി ധനസഹായം പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Previous Post Next Post