ദില്ലി :- രാജ്യത്തെ കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 65 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 35 ശതമാനം കേരളത്തിലാണ്.
കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന 19 പേർ രോഗമുക്തരായി. ആക്ടീവ് കേസുകൾ 1416 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് മരിച്ചത്.
കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വിലയിരുത്തി. കേന്ദ്രത്തോട് പരിശോധന സംബന്ധിച്ച് അടക്കമുള്ള നടപടികൾ വിശദീകരിക്കാൻ നിർദേശം നൽകി. അവലോകന യോഗത്തിന്റെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾ
കേരളത്തിൽ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും ആരോഗ്യ വകുപ്പിറക്കിയ മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു.
ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുന്നവർക്ക് ആന്‍റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തിൽ പറയുന്നു. ദക്ഷിണ പൂര്‍വേഷ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷിയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.