അഴീക്കോട് :- മീൻകുന്ന് കളളക്കടപ്പുറത്ത് കഴിഞ്ഞ ദിവസം ഒഴുക്കിൽപെട്ട രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി വലിയന്നൂർ സ്വദേശി വി.പ്രിനീഷിൻ്റെ മൃതദേഹമാണ് ഇന്ന് കണ്ണൂരിൽ കണ്ടെത്തിയത്. വാരം സലഫി പള്ളിക്ക് സമീപം കനാൽക്കരയിൽ പവിത്രന്റെയും വെള്ളോ സുമയുടെയും - മകനാണ് പ്രിനീഷ്.
പട്ടാന്നൂർ കൊടോളിപ്രം ആനന്ദനിലയത്തിൽ പി.കെ ഗണേശൻ നമ്പ്യാർ (28) ആണ് പ്രിനീഷിന്റെ കൂടെ കടലിൽ അകപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു ഇരുവരെയും കാണാതായത്. തിങ്കളാഴ്ച വൈകീട്ടോടെ ബൈക്കിൽ മീൻകുന്ന് കള്ളക്കടപ്പുറത്തെത്തിയ ഇരുവരും ഒരുതവണ കടലിൽ കുളിച്ചശേഷം കരയിലെത്തി കുറച്ച് കഴിഞ്ഞ് വീണ്ടും വസ്ത്രങ്ങൾ മാറ്റി കടലിലിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പാറക്കെട്ടിൽ അഴിച്ചു വെച്ച വസ്ത്രങ്ങളിൽ നിന്ന് കിട്ടിയ ആധാർകാർഡിലെ വിവരങ്ങൾ പ്രകാരമാണ് കാണാതായവരെ തിരിച്ചറിഞ്ഞത്. പാറക്കെട്ടിനുമുകളിൽ നിന്ന് ഫോട്ടോ എടുത്തശേഷം കടലിലിറങ്ങിയ രണ്ടുപേരും ഒഴുക്കിൽപ്പെട്ടത് വ്യൂപോയന്റിലുണ്ടായിരുന്ന ദമ്പതിമാരാണ് കണ്ടത്. ഇവരാണ് ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തീരദേശപോലീസും അഗ്നിരക്ഷാസേനയുമുൾപ്പെടെ സ്ഥലത്തെ ത്തിയെങ്കിലും കടൽപ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഹൈദരാബാദിൽ പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലി ചെയ്യുന്ന ഗണേശൻ നമ്പ്യാർ ഒരുമാസം മുൻപാണ് നാട്ടിലേ ക്ക് വന്നത്. ആനന്ദന്റെയും നിഷയുടെയും മകനാണ്.