കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് ; 71,000 രൂപ നഷ്ടമായി


കണ്ണൂർ :- ഓൺലൈൻ തട്ടിപ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് 70,982 രൂപ നഷ്ടമായി. ട്രാൻസ്പോർട്ട് സർവീസ് ലഭിക്കുന്നതിനായി ഗൂഗിളിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ച് അഡ്വാൻസ് തുക നൽകിയ കൂത്തുപറമ്പ് സ്വദേശിക്ക് 32,000 രൂപ നഷ്ടമായി. പണം നൽകിയ ശേഷം സർവീസ് നൽകിയില്ലെന്നാണ് പരാതി. ഓൺലൈൻ വെബ്സൈറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്ത പൊടിക്കുണ്ട് സ്വദേശിയുടെ 19,998 രൂപ തട്ടിപ്പ് സംഘം തട്ടിയെടുത്തു. സാധനം തിരിച്ചെടുക്കാൻ പരാതിക്കാരൻ ഗൂഗിളിൽനിന്ന് ലഭിച്ച ഫോൺനമ്പറിൽ ബന്ധപ്പെട്ടപ്പോൾ റീഫണ്ട് നൽകാമെന്ന് പറഞ്ഞു.

സ്ത്രീൻഷെയറിങ് വഴി പണം തട്ടിയെടുക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് പാർട്ട് ടൈം ജോലിക്ക് ശ്രമിച്ച കൂത്തുപറമ്പിലെ യുവതിയുടെ 7,950 രൂപ നഷ്ടപ്പെട്ടു. പെൻസിൽ പാക്കിങ് ജോലിക്കായി പ്രതികളുടെ നിർദേശപ്രകാരം വിവിധ ടാസ്സുകൾ ചെയ്യുന്നതിന് പണം നൽകിയ ശേഷം ലാഭമോ നിക്ഷേപിച്ച പണമോ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഓൺലൈൻ ലോൺ ലഭിക്കാൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപേക്ഷിച്ച പരാതിക്കാരനെ ഭീഷണിപ്പെടുത്തി കണ്ണൂർ ടൗൺ സ്വദേശിനിയുടെ 6,034 രൂപ തട്ടിയെടുത്തു. ഫെയ്സ് ബുക്കിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത കണ്ണവം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപ്പെട്ടു.

Previous Post Next Post