കൊട്ടിയൂർ :- തിരുവാതിര നാളായ ഇന്നു വൈശാഖോത്സവത്തിലെ ആദ്യത്തെ ചതുശ്ശതം വലിയ വട്ടളം പായസം നിവേദിക്കും. ഈ വർഷത്തെ തൃക്കൂർ അരിയളവും ഇന്നു നടത്തും. ഉച്ചയ്ക്കാണു പായസം നിവേദിക്കുക. പന്തീരടി പൂജയ്ക്കൊപ്പമായിരിക്കും നിവേദിക്കുക. തിടപ്പള്ളിയിലൊരുക്കുന്ന പായസം വട്ടളം സഹിതം ശ്രീകോവിലിനുള്ളിലാണു നിവേദിക്കുന്നത്. കരിമ്പനയ്ക്കൽ ചാത്തോത്ത് ഊരാളൻ്റെ തറവാട്ടു വകയാണ് ഇന്നു നടത്തുന്ന ചതുശ്ശതം പായസ നിവേദ്യം.
തൃക്കൂർ അരിയളവ് രണ്ടു ഘട്ടമായാണു നടത്തുക. വലിയ വട്ടളം പായസം നിവേദിച്ചശേഷം തൃക്കൂർ അരിയളവ് ആദ്യ ഘട്ടം നടത്തും. പന്തീരടി പൂജ കഴിഞ്ഞു ശ്രീ കോവിൽ ശുചീകരിച്ചശേഷം കോട്ടയം സ്വരൂപത്തിലെ അമ്മരാജയ്ക്ക് അരി അളന്നു നൽകും. സ്വർണ തളികയിലാണ് അരിയളവ് നടത്തുന്നത്. ശ്രീകോവിലിനുള്ളിൽ അരി സ്വീകരിച്ചു ദക്ഷിണ നൽകിയശേഷം അമ്മ രാജ വാളറയിലും അമ്മാറക്കൽ തറയിലു മെത്തി വണങ്ങും. അളന്നു ലഭിച്ച അരി മേൽമുണ്ടിൽ കെട്ടി, തലയിൽ വച്ചാണ് അമ്മ രാജ തിരുവഞ്ചിറ കടന്നു പുറത്തു വരിക.
ക്ഷേത്രത്തിലെ പാരമ്പര്യ ഊരാളൻമാരുടെ തറവാടുകളിലെയും മറ്റ് അവകാശങ്ങളുള്ള തറവാടുകളിലെയും സ്ത്രീകൾക്കാണു രാത്രിയിൽ അരിയളവ് നടത്തുക. അർധരാത്രിയോടെ നടക്കുന്ന അരിയളവ് കഴിഞ്ഞാലുടൻ അവർ സന്നിധാനത്തിനു പുറത്തെത്തി വീടുകളിലേക്ക് മടങ്ങണം. ഈ വർഷം പിന്നീട് അവർ ക്ഷേത്രത്തിൽ വരാൻ പാടില്ലെന്നാണ് ആചാരം.