കണ്ണൂർ :- നിപ വൈറസിനെ മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കുന്ന ടെസ്റ്റ് കിറ്റ് തദ്ദേശീയമായി വികസിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് (എൻഐവി) സംവിധാനം വികസിപ്പിച്ചത്. 100 ശതമാനം കൃത്യതയോടെ ഫലം അറിയാനാവുമെന്ന് എൻഐവി അവകാശപ്പെടുന്നു. ലബോറട്ടറി സംവിധാനത്തിലല്ലാതെ തന്നെ പരിശോധന നടത്താം എന്നതാണ് കൈയിൽ കൊണ്ടുനടക്കാവുന്ന കിറ്റിന്റെ മറ്റൊരു മേന്മ. പലത വണ നിപ ഭീഷണി ഉണ്ടായ കേരളത്തിൽ ഇത് ഏറെ പ്രയോനകരമാവും. നിപ തിരിച്ചറിയൽ കിറ്റ് ഏറെ വൈകാതെ കേരളത്തിലെത്തും.
നിപ വൈറസിനുള്ള ലൂപ്പ് മീഡിയേറ്റഡ് ഐസോതെർ മൽ ആംപ്ലിഫിക്കേഷൻ അസെ എന്നാണ് പേര്. ആംപ്ലിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ പ്രത്യേക ജീനിന്റെ കോടിക്കണക്കിന് പകർപ്പുകളുണ്ടാക്കിയാണ് പ്രവർത്തിക്കുക. 250 രൂപയാണ് വില. 50 ശതമാനത്തിലധികം മരണനിരക്കുള്ള നിപ രാജ്യത്തെ ഏറ്റവും അപകടകാരിയായ വൈറസാണ്. നിലവിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമേ നിപ വൈറസിനെ കൾച്ചർ ചെയ്ത് തിരിച്ചറിയാനുള്ള പരിശോധന സംവിധാനം ഉള്ളൂ. പരിശോധിക്കാനുള്ള സാമ്പിൾ ലാബിലേക്ക് അയക്കാതെ തന്നെ രോഗാണുവിനെ അതിവേഗം തിരിച്ചറിയാൻ സാധിക്കുന്നത് രോഗചികിത്സ, നിയന്ത്രണം എന്നിവയ്ക്ക് സഹായകമാവും. നിപ വൈറസിനെതിരേ വാക്‌സിൻ വികസിപ്പിക്കാനും എൻഐവിയിൽ ഗവേഷണം നടക്കുന്നുണ്ട്. നിപ ചികിത്സയ്ക്കതായി മോണോക്ലോണൽ ആൻ്റിബോഡി വികസിപ്പിക്കാൻ ഔഷധ നിർമാണ കമ്പനിയുമായി ചേർന്നും പഠനം നടക്കുന്നുണ്ട്.