കണ്ണൂർ :- സംസ്ഥാനത്ത് ഡെങ്കിപ്പനി നേരത്തെ പിടിമുറുക്കുന്നു. ജൂലായ് മുതൽ നവംബർവരെയുള്ള സമയത്താണ് സാധാരണമായി രോഗം കൂടുതൽ വ്യാപിക്കാറ്. എന്നാൽ ഈ മാസം മാത്രം സംശയിക്കുന്ന കേസ് ഉൾപ്പടെ 7876 രോഗികളായി. ഈ വർഷം 21,185 രോഗികൾ; 29 മരണവും. രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകുന്നതിനാൽ മഴയ്ക്ക് പിറകേ ഡെങ്കിപ്പനി കൂടുതൽ വ്യാപിക്കാമെന്നത് ആരോഗ്യമേഖലയിൽ ആശങ്ക ഉയർത്തുന്നുണ്ട്. മൂന്നോ നാലോ വർഷം കൂടുമ്പോൾ ചാക്രികമായി ആവർത്തിക്കുന്ന രീതിയായിരുന്നു വൈറസിന്. ആ രീതിയും ഇപ്പോൾ മാറി. തുടർച്ചയായ വർഷങ്ങളിൽ രോഗം വ്യാപിക്കുന്നു. പലരിലും രോഗതീവ്രത കൂടുന്നു എന്നതും ആശങ്കയാണ്. കഴിഞ്ഞ വർഷം ഡെങ്കി വന്ന് രാജ്യത്ത് ഏറ്റവുമധികം മരണം ഉണ്ടായത് കേരളത്തിലായിരുന്നു. അതിനാൽ കരുതലുകൾ വേണം. കൊതുക് പെരുകുന്ന സാഹചര്യവും കൊതുകുകടി എൽക്കുന്നതും ഒഴിവാക്കുക മാത്രമാണ് പ്രതിരോധമാർഗം.
നാലുവർഷം കൂടുമ്പോൾ ചാക്രികമായി വൈറസ് ആക്രമണം കൂടുന്ന രീതിക്ക് മാറ്റംവന്നതിന്കാരണം കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനങ്ങളാവാം എന്നാണ് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. അൽത്താഫ് അലി പറയുന്നത്. ഇത് ലോകം മുഴുവൻ കാണുന്ന പ്രതിഭാസമാണിപ്പോൾ. രണ്ടു വർഷമായി ലോകമെങ്ങും കേസുകൾ കൂടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
രണ്ടാമതും വന്നാൽ ഗുരുതരമാകാം
ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോ ടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സം സ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. ഒരു സീറോടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ ആജീവനാന്ത പ്രതിരോധശക്തി ഉണ്ടാക്കും. എന്നാൽ ഇത് മറ്റു സീറോടൈപ്പുകൾക്കെതിരേ സംരക്ഷണം നൽകില്ല. നേരത്തെ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാകുന്നു.
ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫീവർ, ഡെങ്കിഷോക്ക് സിൻഡ്രോം എന്നീ അവസ്ഥകൾ വരാം. ഡെങ്കിപ്പനി വരുന്നവരിൽ 95 ശതമാനമാളുകളിലും ഗുരുതരാവസ്ഥയിൽ എത്തിപ്പെടില്ല. എന്നാൽ പ്ലേറ്റ്ലറ്റ് കുറയുന്നത് പലരിലും ആശങ്കയാണ്. പ്ലേറ്റ്ലറ്റ് കൗണ്ട് രോഗതീവ്രത സൂചിപ്പിക്കുന്ന കേവലം ഒരു ഘടകം മാത്രമാണ്. പനിവന്ന് ആദ്യ മൂന്നുനാല് ദിവസത്തിനുശേഷം പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുകയും പിന്നീട് ക്രമേണ കൂടി പൂർവസ്ഥിതിയിൽ എത്തുന്നതും ഈ രോഗത്തിൽ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. അതിൽ അമിതമായ ആശങ്കകൾ വേണ്ടതില്ല.