തിരുവനന്തപുരം :- കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ (ജൂൺ 24, 25) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂൺ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മഴ മുന്നറിയിപ്പ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ജൂൺ 24 (ചൊവ്വാഴ്ച): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ജൂൺ 25 (ബുധനാഴ്ച): ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളും നാശനഷ്ടങ്ങളും
മഴ ശക്തമായതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ, 40 ക്യാമ്പുകളിലായി 1927 പേർ താമസിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്നലെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനത്ത് 11 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് ജില്ലയിൽ ഒരാൾ മുങ്ങിമരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.