കൊട്ടിയൂരിൽ ഇളനീർവയ്പ്‌ നടത്തി ; ഇന്ന് ഇളനീരാട്ടം


കൊട്ടിയൂർ :- കൊട്ടിയൂരിൽ പാരമ്പര്യ അവകാശികളായ തണ്ടയാൻമാർ ഇളനീർവയ്പ‌് നടത്തി. ഇന്നു കൊട്ടിയൂർ വൈശാഖോത്സവത്തിലെ ഇളനീരാട്ടം. മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു വ്രതമെടുത്തു നടന്നെത്തിയവർ തിരുവഞ്ചറിയുടെ കിഴക്കേനടയിൽ ഈറനോടെ ഓടിയെത്തി ഇളനീർ കാവുകൾ സമർപ്പിച്ചു. വീരഭദ്രവേഷം ധരിച്ച അഞ്ഞൂറ്റാൻ തിരുവഞ്ചിറയുടെ കിഴക്കേനടയിൽ ഒറ്റക്കാലിൽനിന്നു ഭക്തരെ അനുഗ്രഹിച്ചു യാത്രയാക്കി. കഞ്ഞിപ്പുരകളിൽ താമസിച്ചിരുന്ന വ്രതക്കാർ ഇന്നലെ സന്ധ്യവരെ കൊട്ടിയൂരിലേക്ക് ഇളനീരുകൾ എഴുന്നള്ളിച്ച് എത്തിക്കൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയിലെ ബാവലി പുഴക്കരയിൽ കൊടുംമഴയത്ത് ഇളനീർ സമർപ്പണത്തിനുള്ള മുഹൂർത്തമറിയിച്ച് രാശി വിളിക്കുന്നതും കാത്ത് വ്രതക്കാരിരുന്നു. ഇടയ്ക്ക മുക്കിച്ചെന നടത്തുകയും ചെയ്തു.

ഇളനീർവയ്പിനുള്ള രാശി വിളിച്ചപ്പോൾ വ്രതക്കാർ ക്രമമനുസരിച്ചു ബാവലിപ്പുഴയിലിറങ്ങി കാവ് അടക്കം മുങ്ങിയശേഷം ഈറനോടെ അക്കരെ സന്നിധിയിൽ പ്രവേശിച്ചു. തട്ടും പോളയും വച്ച സ്ഥാനത്തു മൂന്നുവലംവച്ചു കാവ് സമർപ്പിച്ചു. ശ്രീകോവിലിനും മുന്നിലെത്തി ഭണ്ഡാരം പെരുക്കി. തിരികെയെത്തി വീരഭദ്രനെ വണങ്ങിയശേഷം മടങ്ങി. ഇന്നു രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് ഇളനീരുകളുടെ കാവ് നീക്കിമുഖം ചെത്തിയെടുത്ത് മണിത്തറയിൽ കൂട്ടും. ഉച്ചയ്ക്ക് അഷ്ടമി ആരാധനയുടെ ഭാഗമായുള്ള പ്രത്യേക ചടങ്ങുകളും ആരാധനകളും നടത്തും. രാത്രിയിലാണ് ഇളനീരാട്ടം. മുഖം ചെത്തി കൂട്ടിയിട്ട ഇളനീരുകൾ ബ്രാഹ്മണർ ശ്രീകോവിലിനുള്ളിലേക്കു മാറ്റും. ദൈവം വരവ് കഴിഞ്ഞാണ് ഇളനീരാട്ടം. കിഴക്കേനടയിലെ കൊട്ടേരിക്കാവിൽ നിന്ന് ഓടിയെത്തുന്ന ദൈവം തിരുവഞ്ചിറ കടന്നു മണിത്തറയിലെത്തും.

കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുന്ന സമയത്തു പാലക്കീഴിൽ നിന്നു ദൈവത്തിനൊപ്പം ഒറ്റപ്പിലാനും സംഘവുമെത്തി കോവിലകം കയ്യാല തീണ്ടുന്ന ചടങ്ങ് നടത്തും. ഈ സമയം മണിത്തറയ്ക്കു മുന്നിൽ മുത്തപ്പന് അരിയും കളഭവും നൽകി ഇളനീരാട്ട ത്തിന് അനുമതി വാങ്ങും. പാലോന്നം നമ്പൂതിരി രാശി വിളിച്ചു കഴിഞ്ഞാൽ ഉഷകാമ്പ്രം സ്ഥാനികൻ ഇളനീരാട്ടം ആരംഭിക്കും. വ്രതക്കാർ സമർപ്പിച്ച മുഴുവൻ ഇളനീരുകളും അഭിഷേകം ചെയ്തശേഷമാണ് അടുത്ത പൂജകൾ ആരംഭിക്കുക.

Previous Post Next Post