തൃശൂർ:-കാമുകനും കാമുകിയും ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടതായി വിവരം പുറത്ത്.അവിവാഹിതരായ യുവതിയും യുവാവുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. തൃശൂർ പുതുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വരികയായിരുന്നു.
ഇന്നലെ പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി സ്റ്റേഷനിൽ എത്തിയത്. ചോദ്യം ചെയ്യലിൽ 3 വർഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ച് മൂടുകയായിരുന്നു.
അതിന് ശേഷം യുവാവിൻ്റെ ആവശ്യ പ്രകാരം എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കുഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയും ചെയ്തു.
സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ട് കുഞ്ഞുങ്ങളുടെയും അസ്ഥികളും ഉണ്ടായിരുന്നു.പുതുക്കാട് വെള്ളികുളങ്ങര സ്വദേശികളായ 26 കാരനേയും 21 കാരിയേയുമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.