കണ്ണൂര്‍ :- എയര്‍ടിക്കറ്റ് ബുക്കിങുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സി ഉടമ സാമ്പത്തിക തട്ടിപ്പിനിരയായ സംഭവത്തില്‍ വിശദമായ സൈബർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മാണിയൂര്‍ പാലുത്തങ്കര ഫാത്തിമ ജുമാ മസ്ജിദിന് സമീപം ഫ്ളൈ ഗോ ട്രാവല്‍സ് ആന്റ് ഓണ്‍ലൈന്‍ സര്‍വീസസ് എന്ന സ്ഥാപനം നടത്തുന്ന ചെക്കിക്കുളത്തെ പി കെ ബാസിത്ത്, അഡ്വ. എം പി മുഹമ്മദ് രിഫായി മുഖേന
നല്കിയ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഐപി വിലാസംവച്ച് അന്വേഷണം നടത്താനും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ജഡ്ജി മയ്യില്‍ പോലിസിനോട് നിര്‍ദേശിച്ചത്. 2024 ജനുവരി 12ന് ചേലേരി തങ്ങള്‍ റോഡില്‍ സമീറ മന്‍സിലിലെ മുഹമ്മദ് റാസി, ബാസിത്തിന്റെ ട്രാവല്‍ ഏജന്‍സി മുഖേന തന്റെ നാലംഗ കുടുംബത്തിന് 2024 സപ്തംബര്‍ 11ന് കണ്ണൂര്‍-ദോഹ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അല്‍ഹിന്ദ് ട്രാവല്‍സിന് കീഴിലെ ഫ്ളൈ ക്രിയേറ്റീവ് എന്ന വെബ്സൈറ്റില്‍ ബാസിത്ത് തന്റെ അക്കൗണ്ട് വഴി 48,572 രൂപ അടച്ചാണ് ബുക്കിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാഴ്ച കഴിഞ്ഞ് മുഹമ്മദ് റാസി, ബാസിത്തിനെ വിളിച്ച് യാത്രാതിയ്യതി സപ്തംബര്‍ 20ലേക്ക് നീട്ടാന്‍ പറ്റുമോ എന്ന് തിരക്കിയെങ്കിലും അധികനിരക്ക് കാരണം തീരുമാനം മാറ്റി. മുന്‍ നിശ്ചയിച്ച ദിവസം തന്നെ ദോഹയിലേക്ക് പുറപ്പെടാന്‍ കുടുംബം കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തി. എന്നാല്‍ ഒറിജിനല്‍ ടിക്കറ്റില്‍ യാത്രാതിയ്യതി 20ലേക്ക് മാറ്റിയ നിലയിലാണെന്നും 55,000 രൂപ അധികനിരക്ക് അടയ്ക്കണമെന്നും എയര്‍ ഇന്ത്യ ഓഫിസ് അധികൃതര്‍ അറിയിച്ചു. കുടുംബം നിജസ്ഥിതി ബോധ്യപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ ബാസിത്തിനെ ബന്ധപ്പെട്ടു. എന്നാല്‍ യാത്രാതിയ്യതിയില് ഞാന്‍ മാറ്റം വരുത്തിയിട്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് ബാസിത്ത് തന്റെ സ്വന്തം ചെലവില്‍ 1,67,836 രൂപ അധികനിരക്ക് നല്കി സപ്തംബര്‍ 17ലേക്ക് നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും റാസിയുടെ കുടുംബം ദോഹയിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതുമൂലം 2,10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ബാസിത്ത് പറയുന്നു. എയര്‍ ഇന്ത്യയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ടിക്കറ്റിന്റെ തിയ്യതി മാറ്റാനുപയോഗിച്ച ഇലക്ട്രോണിക് ഡിവൈസിന്റെ ഐപി വിലാസം അവർ അല്‍ഹിന്ദ് ട്രാവല്‍സ് അധികൃതര്‍ക്ക് കൈമാറിയിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയില്ല. മയ്യിൽ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് ബാസിത്ത് നീതി തേടി കണ്ണൂര്‍ ബാറിലെ അഭിഭാഷകന് അഡ്വ. എം പി മുഹമ്മദ് രിഫായി പാമ്പുരുത്തി മുഖേന കോടതിയെ സമീപിച്ചത്.