മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ കയരളംമൊട്ടയിൽ പാമ്പ് ശല്യം രൂക്ഷമാകുന്നു. ആറോളം വീടുകൾക്ക് സമീപത്തായാണ് എല്ലാ വർഷത്തെയും പോലെ ഈ വർഷവും പാമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്.ഇവിടെ നിന്നും ഇന്നലെ മാത്രം പിടികൂടിയത് 16-ഓളം പെരുമ്പാമ്പുകളെയാണ്. കഴിഞ്ഞ വർഷം വലുതും ചെറുതുമായി 40 ഓളം പെരുമ്പാമ്പുകളാണ് ഈ വീടുകളുടെ മുറ്റത്തും, ചെടിച്ചട്ടികളിലും, അകത്തളങ്ങളിൽ നിന്നുമായി പിടികൂടിയതെന്ന് വീട്ടുകാർ പറയുന്നു.
പരിസരപ്രദേശങ്ങളിലെ ഭീതിനിറഞ്ഞ കാടുകൾ നീക്കം ചെയ്യാൻ ഭൂവുടമകൾക്ക് രേഖാമൂലം നോട്ടീസ് അയക്കുന്നതിനോ, ഭീതിയിൽ കഴിയുന്ന വീട്ടുകാരുടെ പരാതികൾ ചെവി കൊള്ളുവാനോ അധികാരികൾ കൈക്കൊണ്ടിരുന്നില്ലെന്നും ഇവർ പറയുന്നു. ചെറിയ കുട്ടികൾ മുറ്റത്ത് കളിക്കുമ്പോഴും മറ്റും പാമ്പിനെ കണ്ട് പേടിച്ച് നിലവിളിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്. പാമ്പുകൾക്ക് പുറമെ പന്നികളും ഈ പ്രദേശത്ത് ജനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇത്തരം ക്ഷുദ്രജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കയരളം സ്വദേശി മധു ഇ കെ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്. പാമ്പ്, പന്നി എന്നിവയുടെ ശല്യം കാരണം ഇവിടെ താമസിക്കുന്നവർക്ക് കൃഷി ചെയ്യാനോ, പുറത്തിറങ്ങി നടക്കാനോ, വീട്ടിനകത്ത് പേടികൂടാതെ ഇരിക്കാനോ സാധിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഈ അവസ്ഥയിൽ ബന്ധപ്പെട്ട ഫോറസ്റ്റ് അധികാരികളും, പ്രദേശിക ഭരണകൂടവും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.