മട്ടന്നൂർ :- ഖത്തറിലെ യുഎസ് വ്യോമതാവളങ്ങൾക്കു നേരേ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ കണ്ണൂരിൽ നിന്നുള്ള പല വിമാന സർവീസുകളും തത്കാലത്തേക്ക് റദ്ദാക്കി. തിങ്കളാഴ്ച രാത്രി 7.15-ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഖത്തർ വ്യോമപാത അടച്ചതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് നൽ കുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാർ മട ങ്ങിപ്പോയി. വിസ കാലാവധി കഴിയാറായവരുടെ കാ ര്യത്തിൽ ആശങ്കയുണ്ട്.അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടവരുടെ യാത്ര മുടങ്ങിയതും പ്രശ്നമായേക്കും. ഇനി എന്ന് പോകാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ചൊവ്വാഴ്ച കണ്ണൂരിൽ നിന്നുള്ള പല അന്താരാഷ്ട്ര സർവീസുകളും മാറ്റിവെച്ചിട്ടുണ്ട്. രാവിലെ 6.35-ന് അബുദാബിയിലേക്കുള്ള സർവീസും പുലർച്ചെ അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ സംഘർഷം തുടങ്ങിയശേഷം കണ്ണൂരിൽ നിന്നുള്ള വിവിധ അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിരുന്നു.